
ദില്ലി: പാര്‍ലമെന്‍റ് നടപടികളോട് സഹകരിക്കുമ്പോഴും പ്രതിപക്ഷ പ്രതിഷേധത്തില്‍ ഭിന്നത. അദാനിയേയും മറ്റ് വിഷയങ്ങളേയും ചൊല്ലി സഭക്കകത്തും പുറത്തും ഇന്ത്യ സഖ്യം ഇന്ന് രണ്ട് തട്ടിലായിരുന്നു. സംഭല്‍ സംഘര്‍ഷത്തിന് പിന്നില്‍ ബിജെപിയുടെ ഗൂഢാലോചനയാണെന്ന് അഖിലേഷ് യാദവ് തുറന്നടിച്ചു. അദാനി വിഷയം മാത്രം ഉന്നയിക്കുന്നതില്‍ കോണ്‍ഗ്രസിനെതിരെ ഇടത് പക്ഷവും നിലപാട് കടുപ്പിച്ചു
അദാനി വിഷയത്തില്‍ സഭ നടപടികള്‍ തടസപ്പെടുത്താതെ പാര്‍ലമെന്‍റിന് അകത്തും പുറത്തും പ്രതിഷേധിക്കുകയായിരുന്നു കോണ്‍ഗ്രസിന്‍റെ പദ്ധതി. എന്നാല്‍ സഭക്ക് പുറത്ത് പ്രതിഷേധം നടന്നപ്പോള്‍ കോണ്‍ഗ്രസും ആംആ്ദമി പാര്‍ട്ടിയും അദാനി വിഷയം ഉന്നയിച്ചു. വിലയക്കയറ്റം , തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ മറ്റ് പാര്‍ട്ടികളും ഉന്നയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസും സമാജ് വാദ് പാര്ട്ടിയും പുറത്തെ പ്രതിഷേധത്തില്‍ നിന്ന് വിട്ടു നിന്നു. സഭ തുടങ്ങിയ ഉടന്‍ സര്‍ക്കാരിനെതിരെ ശിവസേന ഉദ്ധവ് താക്കറേ വിഭാഗം, ഡിഎംകെ തുടങ്ങിയ കക്ഷികള്‍ മുദ്രാവാക്യം മുഴക്കി. കോണ്‍ഗ്രസ് പങ്കെടുത്തില്ല.
സംഭല്‍ വിഷയം ഉന്നയിച്ച് സമാജ് വാദി പാര്‍ട്ടി നടുത്തളത്തിലിറങ്ങിയത് കോണ്‍ഗ്രസിനെ അമ്പരപ്പിച്ചു. സംയുക്തമായി ഉന്നയിക്കാനായിരുന്നു നീക്കം. തുടര്‍ന്ന് രാഹുല്‍ ഗാന്ധി അഖിലേഷ് യാദവുമായി ചര്‍ച്ച നടത്തി. പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചിറങ്ങാന്‍ തീരുമാനിച്ചു. ശൂന്യവേളയിലും പല വിഷയങ്ങളാണ് ഉന്നയിച്ചത്. സമാജ് വാദി പാര്‍ട്ടി സംഭല്‍ ഉയര്‍ത്തിയപ്പോള്‍, തൃണമൂല്‍ കോണ്‍ഗ്രസ് ബംഗ്ലാദേശ് വിഷയം കത്തിച്ചു. അദാനി വിഷയം മാത്രം ഉന്നയിക്കുന്നതില്‍ കോണ്‍ഗ്രസിനെതിരെ ഇടത് പക്ഷവും നിലപാട് കടുപ്പിച്ചു. സഭ സ്ഥിരം തടസപ്പെടുത്താനാവില്ലെന്ന് തൃണമൂലിനും, ഡിഎംകെക്കും പുറമെ സി.പി.എമ്മും സിപിഐയും കോണ്‍ഗ്രസിനെ അറിയിച്ചു. സഖ്യകക്ഷികള്‍ ഓരോന്നായി തിരിയാന്‍ തുടങ്ങിയതോടെ അപകടം മണത്ത രാഹുല്‍ ഗാന്ധി സഭ നടപടികളോട് സഹകരിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam