
ദില്ലി: പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായുള്ള സർവ്വകക്ഷി ഇന്ന് യോഗം ചേരും. പതിനൊന്ന് മണിക്ക് ചേരുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. ലോക്സഭ സ്പീക്കർ ഓം ബിർല വിളിച്ച സഭ നേതാക്കളുടെ യോഗം വൈകീട്ട് നാല് മണിക്കാണ്. സഭ സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി പങ്കെടുക്കുന്ന എൻഡിഎ യോഗവും, സോണിയ ഗാന്ധി വിളിച്ച കോൺഗ്രസ് എം പിമാരുടെ യോഗവും ഇന്ന് നടക്കും. സഭയിൽ കൊണ്ടുവരേണ്ട ബില്ലുകളിലും, അവതരിപ്പിക്കേണ്ട വിഷയങ്ങളിന്മേലുമാണ് വിവിധ യോഗങ്ങളിലെ ചർച്ച.
തിങ്കളാഴ്ച മുതൽ അടുത്ത മാസം 13 വരെയാണ് പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 11 മണി മുതൽ വൈകീട്ട് 6 വരെയാകും ലോക്സഭയും, രാജ്യസഭയും ചേരുക.
അതിനിടിലെ പാർലമെന്റിന് മുന്നിൽ സമരം നടത്തുമെന്ന് പ്രഖ്യാപിച്ച കർഷകരെ പിന്തിരിപ്പിക്കാൻ ദില്ലി പോലീസ് നീക്കം തുടങ്ങി. കർഷക നേതാക്കളുമായി ഇന്ന് ദില്ലി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ച നടത്തും. എന്നാൽ ഉച്ചക്ക് നിശ്ചയിച്ചിട്ടുള്ള ചർച്ചയിൽ പങ്കെടുക്കുമോ എന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടില്ല. വർഷകാല സമ്മേളനത്തിനിടെ ഈ മാസം 22 മുതൽ പാർലമെന്റിന് മുന്നിൽ ധർണ നടത്താനാണ് കർഷക സംഘടനളുടെ തീരുമാനം. അതീവ സുരക്ഷ മേഖലയായ പാർലമെന്റിന് മുന്നിൽനിന്ന് സമരവേദി മറ്റൊരിടത്തേക്ക് മാറ്റണമെന്നാണ് പൊലീസിന്റെ ആവശ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam