തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെയും അമ്മയെയും വ്യക്തിപരമായി അധിക്ഷേപിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രനെതിരെ ഡിജിപിക്ക് പരാതി നൽകി. നിയമസഭയിലെ വിജയുടെ പ്രസംഗങ്ങളെ പരിഹസിക്കുന്നതിനിടെയായിരുന്നു നാഗേന്ദ്രന്റെ വിവാദ പരാമർശം. ഭരണപക്ഷത്തുനിന്നും സ്വന്തം പാർട്ടിയിൽ നിന്നുപോലും നാഗേന്ദ്രനെതിരെ ശക്തമായ വിമർശനം ഉയർന്നിട്ടുണ്ട്.

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രനെതിരെ തമിഴ്‌നാട് ഡിജിപിക്ക് പരാതി. പരാമർശവുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും ആവശ്യമായ നിയമവകുപ്പുകൾ ചുമത്തി നാഗേന്ദ്രനെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

ചെന്നൈയിലെ ബിജെപി സംസ്ഥാന ആസ്ഥാനമായ കമലാലയത്തിൽ വച്ച് നടന്ന പൊതുപരിപാടിക്കിടെയാണ് വിവാദങ്ങൾക്ക് ആസ്പദമായ സംഭവം നടന്നത്. തമിഴ്‌നാട് നിയമസഭയിൽ വിജയ് ഉന്നയിച്ച ചില ചോദ്യങ്ങളെയും അദ്ദേഹത്തിന്റെ പ്രശസ്തമായ 'കുട്ടിക്കഥ' പരാമർശങ്ങളെയും പരിഹസിക്കുന്നതിനിടയിലാണ് നാഗേന്ദ്രൻ അതിരുകടന്ന പരാമർശങ്ങൾ നടത്തിയത്. വിജയ് നിയമസഭയിൽ നടത്തിയ പ്രസംഗങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു നൈനാർ നാഗേന്ദ്രന്റെ വാക്കുകൾ.

സംഭവം നടന്ന് മണിക്കൂറുകൾക്കകം തന്നെ പരാമർശത്തിനെതിരെ രൂക്ഷമായ രാഷ്ട്രീയ എതിർപ്പാണ് ഉയർന്നുവരുന്നത്. ബിജെപി നേതാവിന്റെ വാക്കുകൾ കേവലം രാഷ്ട്രീയ വിമർശനമല്ലെന്നും ഒരു നേതാവിന്റെ വ്യക്തിജീവിതത്തെയും മാതാവിനെയും അനാവശ്യമായി വലിച്ചിഴക്കുന്ന തരംതാണ രീതിയാണെന്നും പരാതിക്കാരൻ ആരോപിച്ചു. പരിപാടിയുടെ പൂർണ്ണമായ ഓഡിയോ, വീഡിയോ ദൃശ്യങ്ങൾ പൊലീസ് പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡിഎംകെയുടെ എം കെ സ്റ്റാലിനെ ലക്ഷ്യമിട്ട് മുൻപ് വിജയ് നടത്തിയ പരാമർശങ്ങൾക്ക് മറുപടി നൽകുന്നതിനിടയിലാണ് നാഗേന്ദ്രൻ നിയമസഭയിലെ ചർച്ചകളെ വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് വഴിതിരിച്ചുവിട്ടത്. എന്നാൽ നാഗേന്ദ്രന്റെ പരാമർശത്തെ തമിഴ്‌നാട് സർക്കാരും ഭരണപക്ഷവും ശക്തമായ ഭാഷയിൽ അപലപിച്ചു. ഇത്തരം പ്രസ്താവനകൾ രാഷ്ട്രീയ സംസ്കാരത്തിന് നിരക്കാത്തതാണെന്ന് തമിഴ്‌നാട് മന്ത്രി എ. രാജ്മോഹൻ പ്രതികരിച്ചു. എതിരാളികളുടെ ഭാഗത്തുനിന്ന് എത്ര വലിയ വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉണ്ടായാലും രാഷ്ട്രീയ മര്യാദ കൈവിടരുതെന്നാണ് മുഖ്യമന്ത്രി വിജയ് തങ്ങളോട് നിർദ്ദേശിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വന്തം പാർട്ടിയിൽ നിന്നും നാഗേന്ദ്രന് കടുത്ത വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്. മുൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ നാഗേന്ദ്രന്റെ പരാമർശത്തെ തള്ളിപ്പറഞ്ഞു. ജനാധിപത്യപരമായ അഭിപ്രായവ്യത്യാസങ്ങളും സർക്കാരിനെതിരെയുള്ള വിമർശനങ്ങളും സ്വാഭാവികമാണെങ്കിലും, ഒരു നേതാവിന്റെ കുടുംബത്തെയും അമ്മയെയും അധിക്ഷേപിക്കുന്നത് രാഷ്ട്രീയ മര്യാദയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നതാണെന്ന് അണ്ണാമലൈ വ്യക്തമാക്കി. ഇത്തരത്തിലുള്ള 'മൂന്നാംകിട' രാഷ്ട്രീയം യുവതലമുറയ്ക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ഇത്തരം പ്രവണതകൾ പ്രോത്സാഹിപ്പിക്കപ്പെടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.