
ദില്ലി : കോടതികളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ സോണിയാഗാന്ധി നടത്തിയ പരാമർശത്തെ ചൊല്ലി രാജ്യസഭയിൽ ബഹളം. സോണിയയെ വിമര്‍ശിച്ച് രാജ്യസഭാ അധ്യക്ഷന്‍ നടത്തിയ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതാണ് ബഹളത്തിനിടയാക്കിയത്. തർക്കത്തിനിടെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ പരിഗണിച്ച് ശൈത്യകാല സമ്മേളനം ഒരാഴ്ച മുന്‍പേ അവസാനിപ്പിച്ച് ഇരുസഭകളും പിരിഞ്ഞു.
ജുഡീഷ്യറിക്കെതിരായ കേന്ദ്ര നീക്കം കോടതികളുടെ അധികാരം കവരാനാണെന്നായിരുന്നു കഴിഞ്ഞ 7ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലെ സോണിയാഗാന്ധിയുടെ പരാമർശം. തൊട്ടടുത്ത ദിവസം രാജ്യസഭയിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പരാമര്‍ശത്തെ രൂക്ഷമായി വിമർശിച്ചു. ഉന്നത ഭരണഘനാ സ്ഥാപനങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും, അത് ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു ധന്‍കര്‍ വ്യക്തമാക്കിയത്. എന്നാൽ സഭയ്ക്ക് പുറത്ത് പറഞ്ഞത് അകത്ത് ചർച്ച ചെയ്യേണ്ടതില്ലെന്നും, അധ്യക്ഷന്റെ പരാമർശം സഭാ രേഖകളിൽനിന്നും നീക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഉപരാഷ്ട്രപതി മറുപടി നൽകി. ഭരണപക്ഷ അംഗങ്ങളും അധ്യക്ഷനെ പിന്തുണച്ചു. ഇതോടെ ബഹളമായി.
ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ പരിഗണിച്ചാണ് 29 വരെ ചേരാനിരുന്ന ശൈത്യകാല സമ്മേളനം വെട്ടിച്ചുരുക്കി ഇരുസഭകളും പിരിഞ്ഞത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന കേന്ദ്ര നിർദേശത്തിന് പിന്നാലെ ചില കോൺഗ്രസ് എംപിമാരും ഇന്ന് മാസ്ക് ധരിച്ചാണ് സഭയിലെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam