
ദില്ലി: നോട്ടുനിരോധനക്കേസിൽ ജനുവരി രണ്ടിന് സുപ്രീം കോടതി വിധി പറഞ്ഞേക്കും. 2016 നവംബർ എട്ടിന് 1000, 500 നോട്ടുകൾ അസാധുവാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിലാണ് സുപ്രീം കോടതി വിധി പറയുക. ജനുവരി നാലിന് വിരമിക്കുന്ന ജസ്റ്റിസ് എസ് എ നസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. 2016 ലെ സർക്കാരിന്റെ തീരുമാനവുമായി ബന്ധപ്പെട്ട പ്രസക്തമായ രേഖകൾ സമർപ്പിക്കാൻ സുപ്രീം കോടതി ഡിസംബർ ഏഴിന് കേന്ദ്രത്തോടും റിസർവ് ബാങ്കിനോടും (ആർബിഐ) നിർദേശിച്ചിരുന്നു.
ജസ്റ്റിസുമാരായ ബി ആർ ഗവായ്, എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യൻ, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. കേന്ദ്ര സർക്കാറിനായി അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയും റിസർവ് ബാങ്കിനായി അവരുടെ അഭിഭാഷകനും ഹാജരായി. ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകരായ പി ചിദംബരം, ശ്യാം ദിവാൻ എന്നിവരും ഹാജരായി. 500, 1000 കറൻസി നോട്ടുകൾ അസാധുവാക്കിയത് ഗുരുതരമായ പിഴവാണെന്ന് ചിദംബരം വാദിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ ബോർഡിന്റെ ശുപാർശയിൽ മാത്രമേ നോട്ടുനിരോധനം പോലുള്ള സുപ്രധാന തീരുമാനങ്ങൾ സ്വീകരിക്കാൻ കഴിയൂവെന്നും കേന്ദ്ര സർക്കാരിന് സ്വന്തമായി തീരുമാനമെടുക്കാനാകില്ലെന്നും അദ്ദേഹം വാദിച്ചു.
നിദ ഫാത്തിമയുടെ മരണം: വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര കായിക മന്ത്രിയുടെ ഉറപ്പ്
2016 നവംബർ എട്ടിന് നാടകീയമായാണ് പ്രധാനമന്ത്രി നോട്ടുനിരോധനം പ്രഖ്യാപിച്ചത്. രാത്രി 12 മുതൽ അതുവരെ പ്രചാരത്തിലുണ്ടായിരുന്നതും ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നതുമായ 500, 1000 രൂപ നോട്ടുകൾ നിരോധിക്കുകയാണെന്ന് രാത്രി എട്ടിന് അദ്ദേഹം പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസങ്ങളിൽ നോട്ട് മാറിക്കിട്ടാൻ ആയിരങ്ങളാണ് ക്യൂവിൽ നിന്നത്. ബാങ്കുകൾക്കും എടിഎമ്മുകൾക്കും മുന്നിൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. 1000 രൂപയുടെ നോട്ടിന് പകരമായി 2000 രൂപയുടെ നോട്ടുകൾ പുറത്തിറക്കി. 2000 രൂപയുടെ നോട്ടുകളുടെ അച്ചടി നിർത്തുകയാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam