ഓക്സിജന്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞവര്‍ഷമേ പാര്‍ലമെന്‍ററി സമിതി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു

By Web TeamFirst Published Apr 25, 2021, 11:34 AM IST
Highlights

സമാജ്വാദി പാര്‍ട്ടി നേതാവ് റാം ഗോപാല്‍ യാദവ് അദ്ധ്യക്ഷനായ ആരോഗ്യം സംബന്ധിച്ച പാര്‍ലമെന്‍ററി സ്ഥിരം സമിതിയാണ് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോററ്ററിയോട് രാജ്യത്ത് ഒക്സിജന്‍റെ ലഭ്യതയും, മിതമായ നിരക്കും ഉറപ്പുവരുത്തണമെന്ന് അറിയിച്ചത്. 

ദില്ലി: രാജ്യത്ത് ഒക്സിജന്‍ ഉത്പാദനവും ആശുപത്രിയിലെ കിടക്ക സൗകര്യങ്ങളും വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ തന്നെ പാര്‍ലമെന്ററി സമിതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു എന്ന് റിപ്പോര്‍ട്ട്. കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ആശുപത്രികളില്‍ ഒക്സിജന്‍ ക്ഷാമം അടക്കം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

സമാജ്വാദി പാര്‍ട്ടി നേതാവ് റാം ഗോപാല്‍ യാദവ് അദ്ധ്യക്ഷനായ ആരോഗ്യം സംബന്ധിച്ച പാര്‍ലമെന്‍ററി സ്ഥിരം സമിതിയാണ് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോററ്ററിയോട് രാജ്യത്ത് ഒക്സിജന്‍റെ ലഭ്യതയും, മിതമായ നിരക്കും ഉറപ്പുവരുത്തണമെന്ന് അറിയിച്ചത്. അതിനൊപ്പം തന്നെ സര്‍ക്കാറിനോട് ഒക്സിജന്‍റെ വര്‍ദ്ധിച്ച ഉത്പാദനവും, ആവ ആവശ്യമുള്ള ആശുപത്രികള്‍ക്ക് എത്തിക്കാനുള്ള വിതരണ സംവിധാനവും ഒരുക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും നിര്‍ദേശിക്കുന്നുണ്ട്.

കൊവിഡ് കേസുകള്‍ ഉയരുന്ന മുറയ്ക്ക് രോഗികളെ പ്രവേശിപ്പിക്കാന്‍ രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ കാര്യമായ കിടക്ക സംവിധാനം വര്‍ദ്ധിപ്പിക്കണമെന്നും സമിതി നവംബറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍‍ പറയുന്നുണ്ട്. 

കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന അവസ്ഥ വന്നാല്‍ ഒഴിഞ്ഞുകിടക്കുന്ന ആശുപത്രി കിടക്കകള്‍ക്ക് വേണ്ടിയുള്ള തിരക്കിട്ട തിരച്ചിലാണ് കാണുന്നത്, ഇത് വളരെ ദു:ഖകരമാണ്. രോഗികള്‍ ആശുപത്രിയില്‍ സൗകര്യമില്ലാത്തതിനാല്‍ വിഷമിക്കുന്ന സ്ഥിരം അവസ്ഥയായി മാറുന്നു. രോഗികള്‍ ഒക്സിജന്‍ സിലണ്ടറും ഘടിപ്പിച്ച് ആശുപത്രി തൂണുകളില്‍ ചാരി ഇരിക്കേണ്ടുന്ന ആവസ്ഥ എയിംസ് പാറ്റ്നയില്‍ നിന്നും കമ്മിറ്റിക്ക് മുന്നില്‍ എത്തിയിരുന്നു - റിപ്പോര്‍ട്ട് പറയുന്നു.

ഇത്തരം കാഴ്ചകള്‍ ചൂണ്ടിക്കാട്ടി പൊതു ആരോഗ്യ രംഗത്ത് സര്‍ക്കാര്‍ കാര്യമായ നിക്ഷേപം നടത്തണമെന്നാണ് കമ്മിറ്റി ആവശ്യപ്പെടുന്നത്. 6,900 മെട്രിക്ക് ടണ്‍ ആണ് രാജ്യത്തെ ഒക്സിജന്‍ ഉത്പാദനം. സെപ്തംബര്‍ മധ്യത്തിലാണ് ഏറ്റവും കൂടുതല്‍ ഓക്സിജന്‍ ആവശ്യമായി വന്നത്. അന്ന് 3,000 മെട്രിക്ക് ടണ്‍ ഓക്സിജന്‍ വരെ ഉപയോഗിച്ചു.- കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. 
 

click me!