
ലഖ്‌നൗ: ഉത്തർപ്രദേശ് പൊലീസ് കോൺസ്റ്റബിൾ പരീക്ഷ കഴിഞ്ഞതിന് തൊട്ടുപിന്നാലെ ലഖ്‌നൗവിലെ ചാർബാഗ് റെയിൽവേ സ്റ്റേഷനിലും ലഖ്‌നൗ ജംഗ്ഷനിലും അഭൂതപൂർവ്വമായ ജനത്തിരക്ക്. തിങ്കളാഴ്ച പരീക്ഷ പൂർത്തിയാക്കി സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ ഒരേസമയം എത്തിയതോടെ റെയിൽവേ പ്ലാറ്റ്‌ഫോമുകളും ട്രെയിനുകളും പൂർണ്ണമായും ജനസമുദ്രമായി മാറി. സ്റ്റേഷനുകളിലെ കടുത്ത തിരക്ക് നിയന്ത്രിക്കാൻ റെയിൽവേ അധികൃതർ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. അനിയന്ത്രിതമായ തിരക്കിനെ തുടർന്ന് ട്രെയിനുകളുടെ ജനാലകൾ വഴിയും മറ്റും ഉദ്യോഗാർത്ഥികൾ കോച്ചുകളിലേക്ക് ഇരച്ചുകയറുന്നതിന്റെ നിരവധി വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വൻ തിരക്ക് പരീക്ഷാർത്ഥികളെ മാത്രമല്ല, വിവിധ റൂട്ടുകളിൽ യാത്ര ചെയ്യാനെത്തിയ സാധാരണ യാത്രക്കാരെയും വല്ലാകെ ദുരിതത്തിലാഴ്ത്തി.
ഗോരഖ്പൂർ, വാരണാസി, കാൺപൂർ, ആഗ്ര, ജൗൻപൂർ തുടങ്ങിയ ജില്ലകളിലേക്ക് പോകേണ്ട ട്രെയിനുകളിലെല്ലാം ജനറൽ കോച്ചുകൾക്ക് പുറമെ സ്ലീപ്പർ, എയർകണ്ടീഷൻഡ് (AC) കോച്ചുകളും ആളുകളെക്കൊണ്ട് കുത്തിനിറഞ്ഞ നിലയിലായിരുന്നു. കൺഫേംഡ് ടിക്കറ്റുകളുമായി യാത്ര ചെയ്യാനെത്തിയ യാത്രക്കാരുടെ റിസർവേഷൻ കോച്ചുകളിലേക്ക് വരെ ഉദ്യോഗാർത്ഥികൾ കൂട്ടത്തോടെ കയറിയത് വലിയ തർക്കങ്ങൾക്കും അസൗകര്യങ്ങൾക്കും കാരണമായി. തിരക്ക് പ്രമാണിച്ച് റെയിൽവേ ഭരണകൂടം ലഖ്‌നൗവിൽ നിന്ന് ചില പ്രത്യേക റൂട്ടുകളിലേക്ക് അഡീഷണൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിരുന്നെങ്കിലും, ഉദ്യോഗാർത്ഥികളുടെ എണ്ണം പ്രതീക്ഷിച്ചതിലും വളരെ കൂടുതലായതിനാൽ ഈ സംവിധാനങ്ങളും അപര്യാപ്തമായി മാറുകയായിരുന്നു.
തിരക്ക് പരിധിവിട്ടതോടെ സ്റ്റേഷനുകളിലെ ക്രമസമാധാനം ഉറപ്പാക്കാൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, ഗവൺമെന്റ് റെയിൽവേ പോലീസ് ഉദ്യോഗസ്ഥരെ വൻതോതിൽ വിന്യസിച്ചു. പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി ഉദ്യോഗാർത്ഥികളെ സ്റ്റേഷനിലെ പ്രത്യേക ഹോൾഡിംഗ് ഏരിയകളിലേക്ക് മാറ്റാനും ട്രെയിനുകൾ കൃത്യസമയത്ത് പുറപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും സുരക്ഷാ ഉദ്യോഗസ്ഥർക്ക് പലയിടങ്ങളിലും ഇടപെടേണ്ടി വന്നു. പരീക്ഷ എഴുതുന്നവർക്കായി സംസ്ഥാന സർക്കാർ റോഡ്‌വേസ് ബസ് ചാർജിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഭൂരിഭാഗം പേരും ട്രെയിൻ യാത്ര തിരഞ്ഞെടുത്തതാണ് റെയിൽവേ സ്റ്റേഷനുകളിൽ അർദ്ധരാത്രി വരെ നീണ്ടുനിന്ന ഈ വലിയ പ്രതിസന്ധിക്ക് കാരണമായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam