
ഹര്‍പാല്‍പൂര്‍: കുംഭമേളക്കായി ഝാന്‍സിയില്‍ നിന്നും പ്രയാഗ് രാജിലേക്ക് അനുവദിച്ച പ്രത്യേക ട്രെയിന് നേരെ യാത്രികരുടെ ആക്രമണം. ട്രെയിനിന്‍റെ വാതില്‍ തുറക്കാന്‍ കഴിയാത്തതില്‍ പ്രകോപിതനായ യാത്രക്കാരൻ കല്ലെടുത്ത് ഡോറിന്‍റെ ചില്ല് എറിഞ്ഞ് തകർത്തു. ട്രെയിൻ ഹര്‍പാല്‍പ്പൂര്‍ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം. സ്‌റ്റേഷനില്‍ ട്രെയിനെത്തിയപ്പോള്‍ വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല. ഇതോടെ പ്രകോപിതരായി ഒരു സംഘം ട്രെയിനിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ട്രെയിനിൽ മറ്റ് യാത്രക്കാരുള്ളപ്പോഴാണ് ആക്രമണം നടന്നത്.
ഝാന്‍സി സ്റ്റേഷനില്‍ നിന്നും പ്രയാഗ്‌രാജിലേക്ക് ഇന്നലെ രാത്രി എട്ട് മണിക്കാണ് ട്രെയിന്‍ പുറപ്പെട്ടത്. പുലർച്ചെ രണ്ട് മണിയോടൊണ് ട്രെയിൻ ഹര്‍പാല്‍പ്പൂര്‍ സ്‌റ്റേഷനിലെത്തിയത്. എന്നാൽ ട്രെയിൻ നിന്നിട്ടും ഒരു ബോഗിയിലെ വാതിൽ തുറക്കാനായില്ല. ഇതോടെയാണ് സ്റ്റേഷനിൽ കാത്തിരുന്ന യാത്രക്കാരിൽ ചിലർ ഡോറിലെ ഗ്ലാസടക്കം കല്ലെടുത്തെറിഞ്ഞും അടിച്ചും തകർത്തത്. ഇതോടെ ട്രെയ്നിനുള്ളിലുണ്ടായിരുന്ന യാത്രക്കാർ പരിഭ്രാന്തരായി നിലവിളിച്ചു. ട്രെയിനിന് നേരെ നടന്ന ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പ്രയാഗ് രാജിലേക്കുള്ള ട്രയിനിനായി മണിക്കൂറുകളോളമാണ് യാത്രക്കാർ കാത്തു നിന്നത്. ഒടുവിൽ ട്രെയിനെത്തിയപ്പോൾ ഡോർ തുറക്കാനായില്ല. ഇതോടെയാണ് യാത്രക്കാർ പ്രകോപിതരായി ട്രെയിനിന് നേരെ ആക്രണം നടത്തിയതെന്നാണ് ഹര്‍പല്‍പൂര്‍ പൊലീസ് സ്‌റ്റേഷന്‍ മേധാവി വ്യക്തമാക്കുന്നത്. സംഭവത്തിൽ പൊലീസും ഇന്ത്യൻ റെയിൽവേയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Read More : ദില്ലിയിൽ 4 നിലക്കെട്ടിടം തകർന്നുവീണു, 6 വയസുകാരിയടക്കം 10 പേരെ രക്ഷപ്പെടുത്തി; നിരവധിപേർ കെട്ടിടത്തിനുള്ളിൽ