
മീററ്റ്: ഉത്തര്‍പ്രദേശില മീറ്ററ്റിൽ ചികിത്സയിലുള്ള പതിമൂന്നുകാരി ആശുപത്രിയിൽ പീഡനത്തിനിരയായി. മീററ്റിലെ ലാലാ ലജ്പത് റായ് മെഡിക്കൽ കോളേജിൽ വെച്ചാണ് സംഭവം. മെഡിക്കൽ കോളേജിലെ ഓര്‍ത്തോ വിഭാഗത്തിൽ ചികിത്സയിലായിരുന്ന 13കാരിയെ ബാത്ത്റൂമിൽ വെച്ചാണ് പീഡനത്തിനിരയാക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം.
സംഭവത്തിൽ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനായ രോഹിത്ത് (20) പിടിയിലായി. ബാത്‌റൂമിലേക്ക് പോയ പെൺകുട്ടിയെ പിന്തുടർന്ന് എത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം രാവിലെ സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി രോഹിത് കുമാറിനെ പൊലീസ് പിടികൂടുകയായിരുന്നു.
ജനറൽ വാര്‍ഡിൽ 13കാരിക്കൊപ്പം അമ്മയാണ് കൂടെയുണ്ടായിരുന്നത്. സംഭവം നടക്കുമ്പോല്‍ അമ്മ വാര്‍ഡിൽ ഉറങ്ങുകയായിരുന്നു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി മെഡിക്കൽ കോളേജ് ആശുപത്രി പ്രിന്‍സിപ്പിൽ അറിയിച്ചു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ആശുപത്രിയിലെ സുരക്ഷയ്ക്കായി 42 വാര്‍ഡുകളിലും മൂന്നു ഷിഫ്റ്റുകളിലായി വിമുക്ത ഭടന്മാരെ നിയമിച്ചിട്ടുണ്ടെന്നും രോഗിയെ കാണാനെത്തുന്നവരെയടക്കം പരിശോധിച്ചശേഷമാണ് കടത്തിവിടാറുള്ളതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
ദളിത് പെണ്‍കുട്ടിയാണ് പീഡനത്തിനിരയായതെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മീററ്റ് സിറ്റി എസ്‍പി അയുഷ് വിക്രം സിങ് പറഞ്ഞു. പോക്സോ വകുപ്പ് പ്രകാരവും എസ് സി, എസ്‍ടി അതിക്രമം തടയൽ നിയമ പ്രകാരവും ബിഎൻഎസ് സെക്ഷൻ 65-1 പ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. പെണ്‍കുട്ടിയുടെ മാതാവിന്‍റെ പരാതിയിലാണ് നടപടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വെള്ളിയാഴ്ചയാണ് മകളെ ഓര്‍ത്തോ വിഭാഗത്തിൽ പ്രവേശിപ്പിച്ചതെന്നും കാൽ മുട്ടുകള്‍ കൂട്ടിമുട്ടുന്ന അവസ്ഥയ്ക്കാണ് ചികിത്സ തേടിയതെന്നും ഇരയുടെ മാതാവ് പറയുന്നു. പീഡനത്തിനിരയായ വിവരം മകള്‍ പറഞ്ഞാണ് അറിഞ്ഞതെന്നും തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നുവെന്നും മാതാവ് പറഞ്ഞു.
അതേസമയം, നേരത്തെയും മെഡിക്കൽ കോളേജിൽ സുരക്ഷാ വീഴ്ചയുണ്ടായതായി പരാതിയുണ്ട്. അനധികൃതമായി ആശുപത്രി പരിസരത്ത് കയറി മദ്യപിച്ച് ഡോക്ടര്‍മാരോട് അടക്കം അതിക്രമം കാണിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പരാതി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam