
ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ 45 ദിവസത്തിനിടെ 3 കുടുംബങ്ങളിലെ 17 പേർ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് റിപ്പോർട്ട്. ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട് ബാദൽ ഗ്രാമത്തിലുണ്ടായ കൂട്ടമരണത്തിന് പിന്നിൽ കീടനാശിനിയാണെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് വിശദമാക്കുന്നത്. കൂട്ടമരണമുണ്ടായ വീടുകളിലുള്ളവർ വെള്ളമെടുക്കുന്ന സമീപത്തെ ബാവോളി എന്ന പേരിലറിയപ്പെടുന്ന ജലസംഭരണിയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതായാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മരിച്ചവർ നേരിട്ടെത്തിയാണോ ഇവിടെ നിന്ന് വെള്ളം എടുത്തത് എന്നതിൽ ഇനിയും സ്ഥിരീകരണം ആയിട്ടില്ല.
രജൗരിയിലെ ബദാൽ ഗ്രാമത്തിലാണു കൂട്ടമരണം വലിയ രീതിയിൽ രാജ്യത്ത് ചർച്ചയായിരുന്നു. 14 കുട്ടികളടക്കം മരിച്ച സംഭവം ദേശീയശ്രദ്ധ നേടിയതിന് പിന്നാലെ കേന്ദ്രമന്ത്രി അമിത് ഷാ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. മരണകാരണം അറിയാൻ ഉന്നത സ്ഥാപനങ്ങളിൽനിന്നുള്ള ഗവേഷകരെയും നിയോഗിച്ചിരുന്നു. പനി, ശരീരവേദന, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളാണു രോഗികൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പറഞ്ഞത്. ഒന്നര കിലോമീറ്ററിനുള്ളിലെ വീടുകളിലെ 16 പേരാണ് ഡിസംബർ 7 മുതൽ ജനുവരി 17നും ഇടയിലായി രജൗരിയിൽ 6 ആഴ്ചയ്ക്കിടെ അസ്വഭാവിക സാഹചര്യത്തിൽ മരണപ്പെട്ടത്. ന്യൂറോടോക്സിൻ വിഭാഗത്തിലുള്ള വിഷാംശം ഉള്ളിൽ ചെന്നതാണു മരണകാരണമെന്നും സംശയമുണ്ടായിരുന്നു. മേഖലയിലെ ആദിവാസി വിഭാഗങ്ങൾ അടക്കം ജലം ശേഖരിക്കുന്ന ബാവോളി അടച്ചിടാൻ പ്രാദേശിക ഭരണകൂടം ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏതെങ്കിലും രീതിയിലുള്ള ദുരൂഹ രോഗം ആണോ സംഭവത്തിന് പിന്നിലുള്ളതെന്ന സാധ്യത കേന്ദ്രസംഘം നേരത്തെ തള്ളിയിരുന്നു. വൈറസോ ബാക്ടീരിയയോ മൂലമുണ്ടാകുന്ന രോഗമല്ല മരണകാരണമെന്നും കേന്ദ്രസംഘം വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നയിക്കുന്ന സംഘത്തിൽ ആരോഗ്യം, കൃഷി, രാസവളം മന്ത്രാലയങ്ങളിലെ പ്രതിനിധികളും മറ്റു വകുപ്പ് ഉദ്യോഗസ്ഥരും അംഗങ്ങളായിരുന്നു. സംഘം പ്രദേശത്തുനിന്നു ശേഖരിച്ച ജലസാംപിളുകൾ പരിശോധിച്ചപ്പോഴാണു കീടനാശിനി സാന്നിധ്യം കണ്ടെത്തിയത്. 3500 സാംപിളുകളിൽ വൈറസുകളുടെയോ ബാക്ടീരിയകളുടെയോ സാനിധ്യം കണ്ടെത്താനായിട്ടില്ല. ഇതിനോടകം ഗ്രാമത്തിലെ 5700 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ വൈറസ് / ബാക്ടീരിയ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല.
6 ആഴ്ച, രജൗരിയിൽ മരിച്ചത് 16 പേർ, ന്യൂറോടോക്സിനെന്ന് വൈദ്യസംഘം, ഉന്നതതല അന്വേഷണം
മരണപ്പെട്ടവരെല്ലാം തന്നെ ഒരേ ആരോഗ്യ അവസ്ഥ മൂലമാണ് മരണപ്പെട്ടിട്ടുള്ളത്. തലച്ചോറിൽ നീർക്കെട്ട് മരണപ്പെട്ട എല്ലാവരിലും അനുഭവപ്പെട്ടിരുന്നു. തലച്ചോറിൽ സാരമായ തകരാറ് അനുഭവപ്പെട്ടിരുന്നു. ഇവരുടെ രോഗാവസ്ഥയിൽ പുരോഗതിയുണ്ടാക്കാൻ സാധ്യമാക്കുന്ന അവസ്ഥയുണ്ടായിരുന്നില്ലെന്നാണ് ആരോഗ്യവകുപ്പ് ഏതാനും ദിവസം മുൻപ് വിശദമാക്കിയത്. 2024 ഡിസംബറിൽ ഒരു കുടുംബത്തിലെ 7 പേർ അസുഖബാധിതരായതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെടുന്നത്. ഇതിൽ 5 പേർ മരിക്കുകയും ചെയ്തു. ഡിസംബർ 12ന് മറ്റൊരു കുടുംബത്തിലെ 9 പേർക്കും അസുഖം ബാധിച്ചു. ഇതിൽ 3 പേരാണ് മരണപ്പെട്ടത്. ഒരു മാസത്തിനുശേഷം 10 പേർക്ക് അസുഖം ബാധിച്ചതിൽ 5 കുട്ടികൾ മരിച്ചു. ഇവർ സമൂഹ അന്നദാനത്തിൽ പങ്കെടുത്തതായും റിപ്പോർട്ടുകൾ വന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam