
ദില്ലി: ജയ് ശ്രീറാം വിളി പോര്‍വിളിയായെന്ന പരാതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ 49 പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. ബിഹാറിലെ മുസഫര്‍പുര്‍ ചീഫ് ജുഡീഷ്വല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സുധീര്‍ കുമാര്‍ എന്ന അഭിഭാഷകനാണ് ഹര്‍ജി നല്‍കിയത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മതവികാരം വ്രണപ്പെടുത്തല്‍, രാജ്യത്തിന്‍റെ ഏകത്വം തകര്‍ക്കുക, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. രാജ്യത്തിന്‍റെ പ്രതിച്ഛായ നശിപ്പിക്കുന്നതാണ് പ്രമുഖര്‍ എഴുതിയ കത്തെന്നാണ് സുധീര്‍ കുമാര്‍ പറയുന്നത്.
പ്രധാനമന്ത്രിയുടെ ശ്രദ്ധേയമായ ഭരണത്തെ അട്ടിമറിക്കുകയാണ് ലക്ഷ്യമിടുന്നത്. വിഘടനവാദത്തെ പിന്തുണയ്ക്കുകയാണ് കത്തെഴുതിയ 49 പേരുമെന്നും സുധീര്‍ കുമാര്‍ ആരോപിച്ചു. ചലച്ചിത്ര, സാമൂഹിക പ്രവര്‍ത്തകരാണ് ജയ് ശ്രീറാം വിളിയുടെ പേരില്‍ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട അക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.
അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കം വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരാണ് ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. രാജ്യത്ത് മുസ്ലീങ്ങള്‍ക്കും ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.
ചലച്ചിത്രപ്രവര്‍ത്തകരായ മണിരത്നം, രേവതി, അനുരാഗ് കശ്യപ്, അപര്‍ണ സെന്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ അടക്കമുള്ളവരാണ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ ഇന്നലെ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam