
അമരാവതി: ആന്ധ്രപ്രദേശിലെ കാക്കിനാഡയിലുള്ള എസ്.കെ കോളേജ് ഓഫ് നഴ്സിംഗ് ഹോസ്റ്റലിൽ ഫോൺ കാണാതായതിനെച്ചൊല്ലിയുണ്ടായ തർക്കം പ്രാദേശിക വിദ്യാർത്ഥിനികളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥിനികളും തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചു. തുടര്‍ന്ന്, മുൻകരുതൽ നടപടിയുടെ ഭാഗമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥിനികളെ അധികൃതർ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചു. ഓഗസ്റ്റ് 21-ന് വടക്കുകിഴക്കൻ സംസ്ഥാനത്ത് നിന്നുള്ള ഒരു വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോൺ കാണാതായതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. ഇത് ഫോൺ മോഷ്ടിച്ചതാണെന്ന ആരോപണത്തിലേക്കും തുടർന്ന് പ്രാദേശിക തെലുങ്ക് വിദ്യാർത്ഥിനികളും നാഗാലാൻഡ്, മണിപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥിനികളും തമ്മിലുള്ള വാഗ്വാദത്തിലേക്കും സംഘർഷത്തിലേക്കും വഴിമാറുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച രാവിലെ കാക്കിനാഡ ജില്ലാ കളക്ടർ എം.എൻ ഹരേന്ദിര പ്രസാദും എസ്.പി ബിന്ദു മാധവും ഹോസ്റ്റലിലെത്തി വിദ്യാർത്ഥികളുമായി സംസാരിക്കുകയും കാണാതായ മൊബൈൽ ഫോൺ കണ്ടെത്തുകയും ചെയ്തു. മുൻകരുതലിന്‍റെ ഭാഗമായി നാഗാലാൻഡ്, മണിപ്പൂർ തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥിനികളെ സമീപത്തുള്ള സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറ്റുകയും അവർക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു.
വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ മോഷണം പോയി, ഫീസ് അടയ്ക്കുന്നത് നിർത്തിവെച്ചു, വിദ്യാർത്ഥികളെ പുറത്താക്കി തുടങ്ങിയ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. തർക്കം പൂർണ്ണമായും പരിഹരിച്ചതായും സാഹചര്യം പൂർണ്ണ നിയന്ത്രണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിപ്പൂർ മുൻ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കിയതിന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന് നന്ദി അറിയിക്കുകയും ചെയ്തു.
വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് പൂർണ്ണ മുൻഗണന നൽകിയിട്ടുണ്ടെന്നും വ്യാജ വാർത്തകളും അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കരുതെന്നും എസ്.പി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam