
ദില്ലി: ലോകം ഉറ്റുനോക്കിയ ജി20 ഉച്ചകോടിക്കിടെ ദില്ലിയില്‍ കനത്ത മഴയെ തുടര്‍ന്ന് വലിയ വെള്ളക്കെട്ടുണ്ടായി എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പ്രഗതിമൈതാനിയിലെ വെള്ളക്കെട്ടിന്‍റെ വിവിധ ദൃശ്യങ്ങള്‍ എക്‌സ് (ട്വിറ്റര്‍) ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. വേണ്ടത്ര തയ്യാറെടുപ്പുകള്‍ ലോക നേതാക്കളുടെ സമ്മേളനത്തിനായി വേദിയില്‍ നടത്തിയിരുന്നില്ല എന്ന വിമര്‍ശനം ഇതോടെ ശക്തമായി. ഇതിന് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷ്യന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം.
രാജ്യതലസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് ജി20 വേദിയിലുണ്ടായ വെള്ളക്കെട്ടിനെ കുറിച്ച് ദേശീയ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. വലിയ വിമര്‍ശനമാണ് ഇതില്‍ കേന്ദ്ര സര്‍ക്കാരിന് നേരെയുണ്ടായത്. ജി20ക്കിടെ വെള്ളക്കെട്ടുണ്ടായതിനെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാകേത് ഖോക്കലെ വിമര്‍ശിച്ചിരുന്നു. 'ഒരു മാധ്യമപ്രവര്‍ത്തകന്‍ പങ്കുവെച്ച വീഡിയോയാണിത്. ജി20 വേദി മഴയെ തുടര്‍ന്ന് വെള്ളത്തിലായി. ഉച്ചകോടിക്കായി 4000 കോടി രൂപ ചിലവഴിച്ചിട്ടും ഇതാണ് നിര്‍മ്മാണങ്ങളുടെ അവസ്ഥ. ജി20 ഫണ്ടിലെ 4000 കോടിയില്‍ എത്ര രൂപയാണ് മോദി സര്‍ക്കാര്‍ അപഹരിച്ചത്' എന്നും ചോദിച്ചായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാകേത് ഖോക്കലെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
എന്നാല്‍ മഴമൂലം ജി20 ഉച്ചകോടിയില്‍ വെള്ളക്കെട്ടുണ്ടായി എന്ന വാര്‍ത്ത ഊതിപ്പെരുപ്പിച്ചതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. 'മഴ കാരണം ഹാള്‍-5ന് പുറത്തെ തുറന്ന സ്ഥലത്ത് നേരിയ വെള്ളക്കെട്ടുണ്ടായിരുന്നു. എന്നാല്‍ ഇത് 20 മിനുറ്റ് കൊണ്ട് പരിഹരിച്ചു. ജി20 സമ്മേളനത്തിന്‍റെ പ്രധാനവേദിയില്‍ വെള്ളക്കെട്ടുണ്ടായിട്ടില്ല. മഴ ഉച്ചകോടിയെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ല' എന്നുമാണ് പിഐബി ഫാക്ട് ചെക്ക് വിഭാഗത്തിന്‍റെ വിശദീകരണം. കനത്ത മഴയെ തുടര്‍ന്ന് ദില്ലി നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.
Read more: നീറ്റ് പരീക്ഷാര്‍ഥികളെ ശ്രദ്ധിക്കുവിന്‍; ടെന്‍ഷന്‍ വേണ്ടാ, ആ സര്‍ക്കുലര്‍ വ്യാജം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam