26-08-2023ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പുറത്തിറക്കിയ സര്‍ക്കുലര്‍ എന്നാണ് നോട്ടീസില്‍ രേഖപ്പെടുത്തിയിരിക്കുന്നത്

ദില്ലി: നീറ്റ് പരീക്ഷക്കാലം എക്കാലവും വിവാദങ്ങളുടെ സമയമാണ്. ഏറെ വ്യാജ പ്രചാരണങ്ങളും വാര്‍ത്തകളും ഈ സമയം പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിലൊരു വ്യാജ സര്‍ക്കുലര്‍ നീറ്റ് പരീക്ഷയെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍, പ്രത്യേകിച്ച് വാട്‌സ്‌ആപ്പില്‍ സജീവമായിരിക്കുകയാണ്. നീറ്റ് യുജി 2024 പരീക്ഷയുടെ സിലബസ് വെട്ടിക്കുറച്ചു എന്നാണ് പ്രചാരണം. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ പേരിലാണ് ഈ വ്യാജ സര്‍ക്കുലര്‍ പ്രചരിക്കുന്നത്. 

പ്രചാരണം

26-08-2023ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പുറത്തിറക്കിയ സര്‍ക്കുലര്‍ എന്നാണ് നോട്ടീസില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് പ്രതിസന്ധി കാരണം പല സംസ്ഥാന ബോര്‍ഡുകളും സിലബസുകള്‍ കുറച്ചതിനാല്‍ നീറ്റ് പരീക്ഷയ്‌ക്കുള്ള സിലിബസിലെ വിഷയങ്ങളും ചുരുക്കിയിരിക്കുകയാണ് എന്ന് സര്‍ക്കുലറില്‍ പറയുന്നു. വരാനിരിക്കുന്ന നീറ്റ് 2024 യുജി പരീക്ഷ പുതുക്കിയ എന്‍സിആര്‍ടി സിലബസ് പ്രകാരമായിരിക്കും. ഈ വര്‍ഷം മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. ഓഗസ്റ്റ് 25-ാം തിയതി കേന്ദ്ര ആരോഗ്യ മന്ത്രാലയവും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയും ദേശീയ മെഡിക്കല്‍ കമ്മീഷനും ചേര്‍ന്നാണ് ഈ തീരുമാനം കൈക്കൊണ്ടത്. നീറ്റ് പരീക്ഷയെഴുതാന്‍ തയ്യാറെടുക്കുന്നവര്‍ ഇക്കാര്യം ഗൗരവത്തോടെ കാണണം എന്നും സര്‍ക്കുലറില്‍ പറയുന്നു. 

വസ്‌തുത

എന്നാല്‍ നീറ്റ് യുജി പരീക്ഷയുടെ സിലബസില്‍ മാറ്റം വരുത്തിയതായി ഒരു സര്‍ക്കുലറും ദേശീയ ടെസ്റ്റ് ഏജന്‍സി പുറത്തിറക്കിയിട്ടില്ല. സിലബസ് മാറ്റം സംബന്ധിച്ച് ഒരു സര്‍ക്കുലറും അവരുടെ വെബ്‌സൈറ്റില്‍ കണ്ടെത്താന്‍ സാധിച്ചില്ല. ആരോഗ്യ മന്ത്രാലയത്തിന്‍റെയും, ദേശീയ മെഡിക്കല്‍ കമ്മീഷന്‍റേയും വെബ്‌സൈറ്റുകളിലും സര്‍ക്കുലറുകളൊന്നും ഇക്കാര്യം പറഞ്ഞുകൊണ്ടില്ല. മാത്രമല്ല, ഇപ്പോള്‍ പ്രചരിക്കുന്ന സര്‍ക്കുലറില്‍ നിരവധി അക്ഷരത്തെറ്റുകളും പ്രയോഗപിഴവുകളും ഉള്ളതും സര്‍ക്കുലര്‍ വ്യാജമാണ് എന്ന് തെളിയിക്കുന്ന തെളിവുകളാണ്. നീറ്റ് പരീക്ഷയുടെ സിലബസ് മാറ്റം സംബന്ധിച്ച് വ്യാജ സര്‍ക്കുലര്‍ 2020ലും സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 

Read more: 'ആഫ്രിക്കന്‍ കുട്ടിയെ നഗ്നയാക്കി ദേഹത്ത് മൂത്രമൊഴിച്ച് ഫ്രഞ്ചുകാര്‍'; വീഡിയോ കണ്ട് ഞെട്ടി ലോകം, സത്യമെന്ത്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം