
കൊൽക്കത്ത: രാജ്യത്തിന്‍റെ ഫെഡറല്‍ ഘടന അട്ടിമറിക്കാന്‍ ബിജെപി നിരന്തരം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ സംസ്ഥാനങ്ങളിൽ ഗവർണർ പദവി ദുരുപയോഗം ചെയ്ത് ജനാധിപത്യ സംവിധാനത്തെ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. രാജ്യത്തെ സാമുദായിക സൗഹാർദം തകർക്കാനും ബിജെപി ശ്രമിക്കുകയാണെന്ന് പിണറായി ആരോപിച്ചു. കൊല്‍ക്കത്തയില്‍ നടക്കുന്ന കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാന്‍ ശ്രമിക്കുകയാണെന്നും പിണറായി ആരോപിച്ചു. ബിബിസി ഓഫീസുകളില്‍ നടക്കുന്ന ഇഡി റെയ്‌ഡിനെയും പിണറായി വിജയന്‍ അപലപിച്ചു. ബിബിസി ഓഫീസുകളിലെ റെയിഡ് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. കേന്ദ്രം അഭിപ്രായ സ്വതന്ത്ര്യം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ കേരളം ബദല്‍ നയങ്ങള്‍ നടപ്പിലാക്കുകയാമെന്നും ഇന്ത്യയില്‍ ഏറ്റവും കുറവ് അഴിമതിയുള്ള സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മാനവ വികസന സൂചിക പ്രകാരം രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളമെന്നും പിണറായി പറഞ്ഞു. കേരളത്തില്‍ ശിശുമരണനിരക്കും, മാതൃമരണ നിരക്കും വളരെ കുറവാണ്. പൊതുജനാരോഗ്യം, സ്കൂൾ വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ എല്ലാ മേഖലകളിലും കേരളം മുന്നിലാണ്. വിലക്കയറ്റത്തിനിടയിൽ കേരളത്തിൽ ദിവസക്കൂലി വർധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഴങ്ങളുടെയും പച്ചക്കറികളുടെയും വിപണി വില നിശ്ചയിച്ചു. തൽഫലമായി, വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ഒരുപോലെ പ്രയോജനം ലഭിച്ചു. കൂടാതെ 3.25 ലക്ഷം കുടുംബങ്ങൾക്ക് വീട് നൽകിയെന്നും പിണറായി പറഞ്ഞു.
Read More : 'ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെ ഇസ്ലാമിക്ക് നല്‍കിയത്'; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി