നിർഭയ കേസിൽ പ്രതികളുടെ അവയവദാനം നടത്താൻ നിർദേശിക്കണം: സുപ്രീംകോടതിയിൽ ഹർജി

By Web TeamFirst Published Feb 21, 2020, 11:55 PM IST
Highlights

നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ  മാർച്ച് മൂന്നിന് നടക്കാനിരിക്കുകയാണ്. പ്രതികളെ തൂക്കിക്കൊല്ലാനായി ദില്ലി പട്യാലഹൗസിലെ വിചാരണക്കോടതി പുതിയ മരണവാറണ്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. 

ദില്ലി: നിർഭയ കേസ് പ്രതികളുടെ ശരീരവും അവയവങ്ങളും ദാനം ചെയ്യാന്‍ പ്രതികളില്‍ സമ്മർദം ചെലുത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹർജി. അവയവദാനത്തിനാവശ്യമായ നടപടികൾ സ്വീകരിക്കാന്‍ തിഹാർ ജയിലധികൃതർക്ക് നിർദേശം നല്‍കമണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു.

ഇന്ത്യയില്‍ അവയവങ്ങളുടെയും പഠനാവശ്യത്തിനുള്ള മൃതദേഹങ്ങളുടെയും ലഭ്യതക്കുറവുണ്ട്. കൃത്യമായ നയങ്ങളുടെ അഭാവമാണ് ഇതിന് കാരണം. കുറ്റകൃത്യത്തിലേർപ്പെട്ട പ്രതികൾക്ക് പ്രായശ്ചിത്തം ചെയ്യാനുള്ള അവസാന അവസരമായി അവയവദാനത്തെ കണക്കാക്കണമെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. മുംബൈ ഹൈക്കോടതി മുന്‍ ജഡ്ജി മൈക്കിൾ എസ് സല്‍ധാന്‍‍ഹ, അഭിഭാഷകനായ ദില്‍രാജ് രോഹിത് സെക്വിറ, ഓഫ് ദ പീപ്പിൾസ് യൂണിയന്‍ ഫോർ സിവില്‍ ലിബർട്ടീസിന്‍റെ മംഗളുരു ചാപ്റ്റർ പ്രസിഡന്‍റ് എന്നിവരാണ് ഹർജി നല്‍കിയത്.

ഇതിന് മുമ്പ് രണ്ട് തവണ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാനുള്ള മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നതാണ്. ജനുവരി 22-നും ഫെബ്രുവരി 1-നുമായിരുന്നു ഇത്. എന്നാൽ പ്രതികൾ ദയാഹർജി നൽകാനുണ്ടെന്നും, ദയാഹർജിക്കെതിരെ വാദിക്കാനുണ്ടെന്നും, പ്രായപൂർത്തിയായിട്ടില്ലെന്നും, ജയിലിൽ പീഡനം അനുഭവിക്കേണ്ടി വന്നെന്നും അങ്ങനെ നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടി ശിക്ഷ നടപ്പാക്കുന്നത് മാറ്റി വയ്പ്പിച്ചു. ഏറ്റവുമൊടുവിൽ, ദില്ലി ഹൈക്കോടതി ഇടപെട്ട്, പ്രതികൾക്ക് ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമനടപടികളും ഫെബ്രുവരി 12-നകം പൂർത്തിയാക്കണമെന്നും, അതിന് ശേഷം പുതിയ ഹർജികളൊന്നും നൽകരുതെന്നും നിർദേശിച്ചിരുന്നു. ഇതനുസരിച്ച് നൽകിയ ഹർജിയിലാണ് ദില്ലി പട്യാലഹൗസ് കോടതി, അതിന് ശേഷം ഹർജികളൊന്നും നൽകാൻ അവസരമുണ്ടാകില്ലെന്നും വിധിച്ചു. ഇതനുസരിച്ച് പ്രതികൾ നൽകിയ ഹർജിയിലാണ്, എല്ലാ ആവശ്യങ്ങളും തള്ളിക്കൊണ്ട് ദില്ലി പട്യാലഹൗസ് കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

 

click me!