
ദില്ലി: ജാമിയ, അലിഗഡ് സർവ്വകലാശാലകളിൽ വിദ്യാർത്ഥികൾക്ക് എതിരെ നടന്ന പോലീസ് അക്രമങ്ങളിൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജി സുപ്രിം കോടതി നാളെ പരിഗണിക്കും. തുടരുന്ന അക്രമ സംഭവങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ചിഫ് ജസ്റ്റിസ് അക്രമം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു. ജാമിയ മിലിയ, അലിഗഡ് സര്‍വ്വകലാശാലകളിലുണ്ടായത് ക്രമസമാധാന പ്രശ്നമാണെന്നും അദ്ദേഹം നിരീക്ഷിച്ചു.
സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശം മാനിക്കുന്നെങ്കിലും ഈ അക്രമത്തെ അംഗീകരിക്കാനാവില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡേയുടെ നിലപാട്. പ്രതിഷേധക്കാര്‍ ബസുകള്‍ കത്തിക്കുകയും , പൊതു മുതല്‍ നശിപ്പിക്കുകയും ചെയ്യുന്നു. തെരുവില്‍ നിയമം കൈയ്യിലെടുക്കുകയാണെങ്കില്‍ ആയിക്കൊള്ളൂ, കോടതി ഇടപെടില്ലെന്നും വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസിന്‍റെ കടുത്ത മനുഷ്യാവകാശലംഘനങ്ങളില്‍ ഇടപെടലാവശ്യപ്പെട്ട മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്സിങ്ങ് ഉള്‍പ്പടെയുള്ളവരോട് ചീഫ് ജസ്റ്റിസ് എസ്എ. ബോബ്ഡേ പറഞ്ഞു.
അക്രമം അവസാനിപ്പിച്ചുവന്നാല്‍ ശാന്തമായ അന്തരീക്ഷത്തില്‍ ഹര്‍ജി നാളെ പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വിരമിച്ച ജഡ്ജിമാരുടെ സംഘത്തെ അലിഗഡിലേക്ക് അയക്കണമെന്ന ആവശ്യവും ചീഫ് ജസ്റ്റിസ് തള്ളി. ജാമിയ വിഷയം കോടതിയിൽ ആവർത്തിച്ചു ഉന്നയിക്കാൻ ശ്രമിച്ച നിയമ ബിരുദ വിദ്യാർഥിയെ കോടതി ശാസിച്ചു.
ജാമിയ മിലിയയിലെ പോലീസ് അതിക്രമത്തിനെതിരായ ഹർജി അടിയന്തിരമായി പരിഗണിക്കണം എന്ന ആവശ്യം ദില്ലി ഹൈ കോടതിയും നിരാകരിച്ചു. അതിനിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്മീം ലീഗും മറ്റ് സംഘടകളും സമര്‍പ്പിച്ച ഹര്‍ജി ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സുപ്രീം കോടതിയെ സമീപിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam