
ദില്ലി: അതിര്‍ത്തിയിൽ പാക്പ്രകോപനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷയും ജാഗ്രതയും ശക്തമാക്കി ഇന്ത്യ. അതിര്‍ത്തിയിലും ജമ്മുകശ്മീര്‍ മേഖലയിലും പാകിസ്ഥാൻ നടത്തിയ അക്രമത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ പ്രധാനമന്ത്രിക്ക് നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചത്. പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങും പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും പ്രതിരോധ വിദേശകാര്യ സെക്രട്ടറിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും പങ്കെടുക്കുന്നുണ്ട്.
കൂടുതൽ ജാഗ്രതയോടെ മുന്നോട്ട് പോകാനാണ് കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തിന് നൽകിയ നിര്‍ദ്ദേശം. സുരക്ഷയും മുൻകരുതലും ശക്തമാക്കാൻ നടപടി ഉണ്ടാകും. എന്ത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നാണ് സൈനിക വൃത്തങ്ങളും വിശദീകരിക്കുന്നത്.
നേരത്തെ സിആര്‍പിഎഫ് ബിഎസ്എഫ് ഡയറക്ടര്‍ ജനറൽമാര്‍ പങ്കെടുത്ത യോഗം കേന്ദ്ര ആഭ്യന്തരമന്ത്രിയും വിളിച്ച് ചേര്‍ത്തിരുന്നു. റോ ഐബി ഉൾപ്പെടെയുള്ള ഇന്റലിജൻസ് ഏജൻസികളുടെ യോഗം പ്രതിരോധ മന്ത്രിയും വിളിച്ച് ചേര്‍ത്തിരുന്നു. പാക് പ്രകോപനത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് സൈന്യം. ആറ് വിമാനത്താവളങ്ങൾ അടച്ചിട്ടു. അതിര്‍ത്തിയിൽ സുരക്ഷ ശക്തമാക്കി.സര്‍ക്കാര്‍ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പട്ടാപ്പകൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലം അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉന്നതതല യോഗത്തിന് ശേഷം പാക് പ്രകോപനം സംബന്ധിച്ച ഇന്ത്യയുടെ ഔദ്യോഗിക നിലപാടും പ്രതീക്ഷിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam