
ദില്ലി : പ്രതിപക്ഷ വിമര്‍ശനം ശക്തമാകുമ്പോഴും അഗ്നിപഥ് പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ സേനയെ കൂടുതല്‍ കരുത്തുറ്റതും, യുവത്വമുള്ളതുമാക്കാനാണ് പദ്ധതി ആവിഷ്കരിച്ചതെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. അനിശ്ചിതത്വം നിറഞ്ഞ പദ്ധതിയാണെന്നും എത്രയും വേഗം പിന്‍വലിക്കണമെന്നും പ്രതിപക്ഷം തിരിച്ചടിച്ചു.
പദ്ധതിക്കെതിരെ വലിയ നുണ പ്രചാരണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്നോട്ടില്ലെന്ന് കാര്‍ഗില്‍ വിജയ ദിവസം തന്നെ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സൈനികരുടെ പ്രായം ആഗോള ശരാശരിയേക്കാള്‍ വളരെ കൂടുതലാണെന്നത് വ്യാപക ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. പരിഹാരത്തിനായി പല സമിതികളുമുണ്ടാക്കി. ഒടുവിലാണ് സൈന്യത്തിന്‍റെ വീര്യം വര്‍ധിപ്പിക്കാന്‍ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയത്.
പെന്‍ഷന്‍ കൊടുക്കാതിരിക്കാനുള്ള തട്ടിപ്പാണെന്നാണ് പ്രതിപക്ഷം പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ജോലിക്ക് കയറുന്നവരുടെ പെന്‍ഷനെ കുറിച്ച് മുപ്പത് വര്‍ഷം കഴിഞ്ഞ് ചിന്തിച്ചാല്‍ മതിയെന്നും പെന്‍ഷന്‍ അട്ടിമറിക്കാനെന്ന വിമര്‍ശനം മനസിലാകുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വണ്‍റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാതെ നടന്നവരാണ് വലിയ വിമര്‍ശനമുന്നയിക്കുന്നതെന്നും മോദി പരിഹസിച്ചു.
അതേ സമയം യുവാക്കളെ നിരാംബരാക്കുന്ന പദ്ധതിയാണ് അഗ്നിപഥെന്നാണ് വിമര്‍ശനം പ്രതിപക്ഷം വീണ്ടും ശക്തമാക്കി. തുഗ്ലക്ക് പരിഷ്ക്കാരം പിന്‍വലിക്കണമെന്ന ആവശ്യം പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും പ്രതിപക്ഷം ഉന്നയിച്ചിരുന്നു. അഗ്നിപ് പദ്ധതി തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന വിലയിരുത്തല്‍ ബിജെപിക്കുണ്ടെങ്കിലും പിന്മാറില്ലെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam