
ഐസ്വാൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 13 ന് മിസോറാമും മണിപ്പൂരും സന്ദർശിക്കുമെന്ന് റിപ്പോർട്ട്. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ദേശീയമാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബൈറാബി-സൈരാങ് റെയിൽവേ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി മോദി ആദ്യം മിസോറാം സന്ദർശിക്കുന്നത്. 2023 മെയ് മാസത്തിൽ മണിപ്പൂരില്‍ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമായിരിക്കും. ഐസ്വാളിൽ നിന്ന് അദ്ദേഹം മണിപ്പൂരിലേക്ക് പോകുമെന്ന് വിവരം ലഭിച്ചതായി മിസോറാം സർക്കാരിന്റെ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ അന്തിമ യാത്രാ പരിപാടി ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍, മണിപ്പൂർ അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായുള്ള ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി മിസോറാം ചീഫ് സെക്രട്ടറി ഖില്ലി റാം മീണ തിങ്കളാഴ്ച വിവിധ വകുപ്പുകളുമായും നിയമ നിർവ്വഹണ ഏജൻസികളുമായും യോഗം വിളിച്ചുചേർത്തു. സുരക്ഷാ നടപടികൾ, ഗതാഗത നിയന്ത്രണം, സ്വീകരണം എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്തതായി പ്രസ്താവനയിൽ പറയുന്നു. ഐസ്വാളിലെ ലാമൗളിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സർക്കാർ ജീവനക്കാർ, കർഷകർ, വിവിധ സ്‌കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ എന്നിവരെ പങ്കെടുപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam