
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പില്‍ കൂറ്റന്‍ വിജയം നേടിയ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അഭിനന്ദിക്കാന്‍ ഗുജറാത്തില്‍നിന്ന് 1170 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി ദില്ലിയിലെത്തിയ അതിഥിയെ സ്വീകരിച്ച് മോദി. ഗുജറാത്ത് അംമ്രേലി സ്വദേശിയായ കിംചന്ദ് ചന്ദ്രാണിയാണ് ജന്മനാട്ടില്‍നിന്ന് സൈക്കിളില്‍ ദില്ലിയിലെത്തി പ്രധാനമന്ത്രിയെ കണ്ടത്. 17 ദിവസമാണ് ദില്ലിയിലെത്താനെടുത്ത സമയം.
കിംചന്ദുമായി കൂടിക്കാഴ്ച നടത്തിയത് നരേന്ദ്ര മോദി ചിത്രങ്ങല്‍ സഹിതം ട്വീറ്റ് ചെയ്തു. "അംമ്രേലിയില്‍നിന്നെത്തിയ അസാധാരണ വ്യക്തിയായ കിംചന്ദ് ഭായിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. ബിജെപി മുന്നൂറിലധികം സീറ്റ് നേടിയാല്‍ സൈക്കിളില്‍ ദില്ലിയിലെത്തുമെന്ന് അദ്ദേഹം ശപഥം ചെയ്തിരുന്നു. അദ്ദേഹം തന്‍റെ വാക്ക് പാലിച്ചു. അദ്ദേഹത്തിന്‍റെ വിനയത്തിലും ആത്മാര്‍ത്ഥതയിലും ഞാന്‍ ആകൃഷ്ടനായി"-മോദി ട്വിറ്ററില്‍ കുറിച്ചു.
സൈക്കിളില്‍ മോദിയുടെ ചിത്രങ്ങളും ബിജെപിയുടെ കൊടിയുമേന്തിയാണ് കിംചന്ദ് സൈക്കിളില്‍ യാത്ര ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും സന്ദര്‍ശിച്ച് വിജയത്തില്‍ അഭിനന്ദനമറിയിച്ചെന്ന് കിം ചന്ദ് പറഞ്ഞു. പ്രതിദിനം 70-80 കിലോമീറ്ററില്‍ സൈക്കിളില്‍ യാത്ര ചെയ്ത് ആശ്രമങ്ങളിലും ക്ഷേത്രങ്ങളിലും തങ്ങിയാണ് ദില്ലിയിലെത്തിയതെന്നും കിം ചന്ദ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam