
പാറ്റ്ന: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയ്‌ക്കെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാദ പരാമര്‍ശം അത്യന്തം നിഷ്ഠൂരമാണെന്ന് രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവ്.
'മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കുറിച്ചുള്ള പരാമർശം അത്യന്തം നിഷ്ഠൂരമായതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്രയും തരംതാഴുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല'- തേജസ്വി യാദവ് മാധ്യമങ്ങളോട് പറഞ്ഞു.
ബീഹാറില്‍ എല്ലായിടത്തും മഹാസഖ്യം വിജയിക്കുമെന്നും തേജസ്വിയാദവ് അവകാശപ്പെട്ടു. മേയ് 23ന് ശേഷം ജനദാദള്‍ യു വില്‍ നിന്ന് വലിയ കൊഴിഞ്ഞുപോക്കുണ്ടാവും. നിതീഷ് കുമാർ രാജി വെയ്ക്കേണ്ടി വരും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യപിച്ചതു മുതൽ ബിജെപിയും ജെഡിയുവും പരിഭ്രമത്തിലാണെന്നും തേജസ്വി യാദവ് പറഞ്ഞു
നമ്പര്‍ 1അഴിമതിക്കാരനായിട്ടാണ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്നാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവേ കഴിഞ്ഞ ദിവസം മോദി പറഞ്ഞത്."താങ്കളുടെ പിതാവ് മുഖസ്‌തുതിക്കാര്‍ക്ക് മിസ്‌റ്റര്‍ ക്ലീന്‍ ആയിരിക്കാം. പക്ഷേ, ജീവിതം അവസാനിക്കുമ്പോള്‍ അദ്ദേഹം ഭ്രഷ്ടചാരി നമ്പര്‍ 1 (അഴിമതി നമ്പര്‍ 1) ആയിരുന്നു." എന്നായിരുന്നു പരാമർശം. രാജീവ് ഗാന്ധിയെയും കോണ്‍ഗ്രസിനെയും പിടിച്ചുലച്ച ബൊഫേഴ്‌സ് കേസിനെ പരാമര്‍ശിച്ചായിരുന്നു മോദിയുടെ ആരോപണം.
അതേസമയം മോദിക്ക് പിന്തുണയുമായി ശിരോമണി അകാലിദള്‍ വക്താവ് മഞ്‌ജീന്ദര്‍ സിങ് സിര്‍സ രംഗത്തെത്തിയിരുന്നു. അഴിമതിക്കാരന്‍ മാത്രമല്ല ആള്‍ക്കൂട്ട കൊലപാതകി കൂടിയായിരുന്നു രാജീവ് ഗാന്ധി എന്നായിരുന്നു മഞ്‌ജീന്ദര്‍ സിങ് സിര്‍സയുടെ ആരോപണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam