
ദില്ലി: അധികാരത്തുടര്‍ച്ച നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇത്തവണത്തെ ആദ്യ വിദേശ സന്ദര്‍ശനം മാലി ദ്വീപിലേക്ക്. ജൂണ്‍ ആദ്യ ആഴ്ചകളിലായിരിക്കും അദ്ദേഹം മാലി ദ്വീപ് സന്ദര്‍ശിക്കുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉഭയ കക്ഷി ചര്‍ച്ചകള്‍ക്കാണ് നരേന്ദ്രമോദി മാലി ദ്വീപിലെത്തുന്നത്.
പ്രസിഡന്‍റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് അധികാരത്തിലേറിയ കഴിഞ്ഞ നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാലി ദ്വീപ് സന്ദര്‍ശിച്ചിരുന്നു. പ്രസിഡന്‍റിന്‍റെ സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു ഇത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയം സ്വന്തമാക്കിയ നരേന്ദ്രമോദിയെ കഴിഞ്ഞ ദിവസം മാലി ദ്വീപ് പ്രസിഡന്‍റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് അഭിനന്ദിച്ചിരുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മാല ദ്വീപ് സന്ദര്‍ശിച്ചിരുന്നു. 2014 ല്‍ ആദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രി പദവിയിലെത്തിയ ശേഷം ഭൂട്ടാനായിരുന്നു മോദി ആദ്യമായി സന്ദര്‍ശിച്ചത്. തുടര്‍ച്ചയായി രണ്ടാം തവണയും അധികാരം നേടിയ നരേന്ദ്ര മോദി വ്യാഴാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam