
ലഖ്‌നൗ: നിയമസഭാ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയില്‍ രണ്ടിടത്തും ബിജെപിക്ക് ഞെട്ടിക്കുന്ന തോല്‍വി. മഹാരാഷ്ട്രയില്‍ ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരിലെ തോല്‍വിക്ക് ശേഷമാണ് മറ്റൊരു ശക്തി കേന്ദ്രത്തിലും ബിജെപി തോല്‍വിയറിഞ്ഞത്. 10 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ബിജെപി നിയമസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഇവിടെ തോല്‍ക്കുന്നത്. രണ്ടിടത്തും സമാജ് വാദി പാര്‍ട്ടിയാണ് വിജയിച്ചത്.
വരാണസി ഡിവിഷന്‍ ഗ്രാജ്വേറ്റ് സീറ്റില്‍ എസ് പി സ്ഥാനാര്‍ത്ഥി അശുതോഷ് സിന്‍ഹയും ടീച്ചേഴ്‌സ് സീറ്റില്‍ ലാല്‍ബിഹാരി യാദവുമാണ് ജയിച്ചത്. 11 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാലിടത്ത് മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. എസ് പി മൂന്നിടത്തും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ രണ്ടിടത്തും വിജയിച്ചു. ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ ജയിക്കാനായത് എസ് പിയുടെ വലിയ നേട്ടമാണ്.
വരാണസിയില്‍ നിന്നാണ് പ്രധാനമന്ത്രി മോദി രണ്ടുതവണയും തെരഞ്ഞെടുക്കപ്പെട്ടത്. 2014ല്‍ എഎപി നേതാവ് അരവിന്ദ് കെജ്രിവാളിനെ തോല്‍പ്പിച്ചപ്പോള്‍ 2019ല്‍ എസ് പി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചു. മോദിക്ക് മുമ്പ് ബിജെപിയിലെ മുതിര്‍ന്ന നേതാവ് മുരളീ മനോഹര്‍ ജോഷിയാണ് വാരാണസിയില്‍ നിന്ന് വിജയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam