
ദില്ലി: ജമ്മുകശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭ തെരഞ്ഞെടുപ്പ് വിദൂരത്തല്ലെന്നും ഉടൻ തന്നെ സ്വന്തം സർക്കാരിനെ തെരഞ്ഞെടുക്കാൻ ജമ്മു കശ്മീരിലെ ജനങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാളെ നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാഘോഷത്തോട് അനുബന്ധിച്ച് ജമ്മു കശ്മീരിലെത്തിയ അദ്ദേഹം യുവാക്കൾക്കായുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു.
മൂന്നാമതും തന്‍റെ സർക്കാരിനെ തന്നെ ജനം തെരഞ്ഞെടുത്തതിന് കാരണം സർക്കാരിന്‍റെ നല്ല പ്രകടനമെന്ന് ജനം വിലയിരുത്തിയതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. വലിയ ആഗ്രഹമുള്ള സമൂഹം എപ്പോഴും നല്ല പ്രകടനം ആഗ്രഹിക്കും. ആഗ്രഹം കൂടുന്നതിന് അനുസരിച്ച് പ്രതീക്ഷയും കൂടും. പ്രതീക്ഷ നിറവേറ്റാൻ കഴിയുന്നത് ബിജെപി സർക്കാരിന് മാത്രമാണ്. ദീർഘ കാലം ഇന്ത്യയില്‍ രാഷ്ട്രീയ അസ്ഥിരതയുണ്ടായിരുന്നു. തുടർച്ചയായ തെരഞ്ഞെടുപ്പുകള്‍ക്ക് വോട്ട് ചെയ്യുകയായിരുന്നു ജനങ്ങളുടെ ജോലി. എന്നാൽ മൂന്നാമതും സർക്കാർ അധികാരത്തില്‍ ഏറിയത് ആഗോളതലത്തില്‍ തന്നെ വലിയ സന്ദേശം നല്‍കി. ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് ജനാധിപത്യമാണെന്നും ജമ്മുകശ്മീരിലെ ഇപ്പോഴത്തെ മാറ്റങ്ങള്‍ പത്ത് വർഷത്തെ തൻ്റെ സർക്കാരിന്‍റെ പ്രവർത്തനങ്ങളുടെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.