Central Govt Vs Punjab : പഞ്ചാബ് സർക്കാരിനോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

By Web TeamFirst Published Jan 5, 2022, 8:26 PM IST
Highlights

അസാധാരണ കാഴ്ചകൾക്കാണ് പഞ്ചാബ് ഇന്ന് സാക്ഷ്യംവഹിച്ചത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം വഴിയിൽ കിടന്നത് കേന്ദ്രത്തിനും പഞ്ചാബ് സർക്കാരിനുമിടയിലെ വലിയ തർക്കമായി വളരാനാണ് സാധ്യത.

ദില്ലി: പഞ്ചാബിൽ പ്രധാനമന്ത്രിയുടെ യാത്രക്കിടെയുണ്ടായ സുരക്ഷ വീഴ്ചയിൽ പഞ്ചാബ് സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയും നിർദ്ദേശിച്ചു. കർഷകസംഘടനകൾ റോഡ് തടഞ്ഞതിനെ തുടർന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫിറോസ്പൂരിലേക്കുള്ള യാത്രക്കിടെ പതിനഞ്ച് മിനിറ്റിലധികം ഒരു ഫ്ളൈ ഓവറിൽ കിടന്നു. 

ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ച ശേഷം ഫിറോസ്പൂരിലെ റാലിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഇന്ന് ഭട്ടിൻഡയിൽ എത്തിയത്. മഴകാരണം ഹെലികോപ്റ്റർ മാർഗ്ഗം ഹുസൈനിവാലയിലേക്ക് പോകുന്നത് ഒഴിവാക്കി. പകരം രണ്ടു മണിക്കൂർ സഞ്ചരിച്ച് റോഡുമാർഗം ഹുസൈനിവാലയിലേക്ക് പോകാൻ ക്രമീകരണം ഉണ്ടെന്ന് സംസ്ഥാന ഡിജിപി എസ്പിജിക്ക് ഉറപ്പു നൽകി.

എന്നാൽ ഹുസൈനിവാലയിൽ നിന്ന് 30 കിലോമീറ്റർ അകലെ പ്രതിഷേധക്കാർ വാഹനവ്യൂഹം തടഞ്ഞു. പതിനഞ്ച് മിനിറ്റിലധികം പ്രധാനമന്ത്രി ഒരു ഫ്ലൈ ഓവറിൽ കിടന്നു. എസ്പിജി ഉദ്യോഗസ്ഥർ കാറിനു ചുറ്റും നിരന്നു. പിന്നീട് ഭട്ടിൻഡയിലേക്ക് തന്നെ മടങ്ങാൻ എസ്പിജി പ്രധാനമന്ത്രിയെ ഉപദേശിച്ചു.

മടങ്ങുന്ന പ്രധാനമന്ത്രിയുടെ വാഹനത്തിന് പത്തു മീറ്റർ അകലെ വരെ പ്രതിഷേധക്കാർ എത്തിയതിന്‍റെ ചില ദൃശ്യങ്ങളും പുറത്തു വന്നു. തിരികെ ഭട്ടിൻഡയിൽ എത്തിയ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് രോഷം മറച്ചു വച്ചില്ല. ജീവനോടെ താൻ തിരികെ എത്തിയതിന് മുഖ്യമന്ത്രിയോട് നന്ദി അറിയിച്ചു കൊള്ളാൻ വിമാനത്താവളത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് മോദി പറഞ്ഞു. റാലി റദ്ദാക്കിയെന്ന് മന്ത്രി മൻസൂക് മാണ്ഡവ്യ പിന്നീട് ഫിറോസ്പൂരിലെ വേദിയിൽ അറിയിച്ചു

വൻ സുരക്ഷ വീഴ്ചയാണ് ഉണ്ടായതെന്നാണ് ആഭ്യന്തരമന്ത്രാലയം ആരോപിക്കുന്നത്. പഞ്ചാബ് സർക്കാരിനോട് കേന്ദ്രം റിപ്പോർട്ട് തേടി. വീഴ്ചയുണ്ടായവർക്കെതിരെ നടപടി വേണമെന്നും നിർദ്ദേശിച്ചു. എന്നാൽ അവസാന നിമിഷം പ്രധാനമന്ത്രിയുടെ പരിപാടിയിൽ മാറ്റം വന്നതാണ് വിഷയമെന്നും വീഴ്ചയല്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി പ്രതികരിച്ചു. പ്രധാനമന്ത്രി സഞ്ചരിച്ച റോഡ് തടഞ്ഞു എന്ന് കർഷകസംഘടനകൾ സമ്മതിച്ചു. റോഡ് ഉപരോധത്തിന്‍റെ ദൃശ്യങ്ങളും സംഘടനകൾ തന്നെ പുറത്തു വിട്ടു.

അസാധാരണ കാഴ്ചകൾക്കാണ് പഞ്ചാബ് ഇന്ന് സാക്ഷ്യംവഹിച്ചത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം വഴിയിൽ കിടന്നത് കേന്ദ്രത്തിനും പഞ്ചാബ് സർക്കാരിനുമിടയിലെ വലിയ തർക്കമായി വളരാനാണ് സാധ്യത.

click me!