
ദില്ലി: യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോ യുവാക്കൾ ഏറ്റെടുത്തെന്ന് പ്രധാനമന്ത്രി പറഞ്ഞു. നല്ല നിർദ്ദേശങ്ങൾക്കും പ്രതികരണങ്ങൾക്കും നന്ദി. ഇന്ന് രാത്രി 11.30 വരെ 308 മില്യണിലേറെ പേരാണ് കഴിഞ്ഞ ദിവസത്തെ വീഡിയോ കണ്ടത്. നന്ദിയറിയിച്ചുള്ള വിഡിയോ ആദ്യ 30 മിനിട്ടിൽ 10 ലക്ഷത്തോളം പേർ കണ്ടു. കഴിഞ്ഞ ദിവസം വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രിക്ക് 10 ലക്ഷം ഫോളോവേഴ്സ് കൂടി. ഇതോടെ പ്രധാനമന്ത്രിയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണം 102 മില്യണ്‍ ആയി. ഇക്കാര്യം കേന്ദ്രമന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
"നന്ദി, സുഹൃത്തുക്കളേ. കഴിഞ്ഞ രാത്രി നിങ്ങളെ കാണാൻ എനിക്ക് അവസരം ലഭിച്ചു. നിങ്ങൾ ആ വീഡിയോയോട് പ്രതികരിച്ച രീതിക്കും പോസിറ്റീവായ നിര്‍ദ്ദേശങ്ങള്‍ അയച്ചുതന്നതിനും എല്ലാവർക്കും നന്ദി. എന്നോടുള്ള നിങ്ങളുടെ സ്നേഹം നിലനിൽക്കും. നമ്മുടെ ബന്ധം കൂടുതൽ ശക്തമാവുകയും ചെയ്യും. നന്ദി, സുഹൃത്തുക്കളേ"- എന്നാണ് പ്രധാനമന്ത്രി ഇന്നത്തെ വീഡിയോയിൽ പറഞ്ഞത്.
യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ എക്സ് പ്ലാറ്റ്‌ഫോമിനേക്കാൾ ഇൻസ്റ്റഗ്രാം ആണ് കൂടുതൽ ഫലപ്രദമെന്ന് പ്രധാനമന്ത്രി യോഗത്തിൽ വ്യക്തമാക്കി. വികസന വിവരങ്ങൾ പങ്കുവെക്കുന്നതിന് പകരം റീലുകളും തത്സമയ സംവാദങ്ങളും വഴി പുതിയ തലമുറയുമായി നേരിട്ട് ബന്ധം സ്ഥാപിക്കാൻ മന്ത്രിമാരോടും എംപിമാരോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പിന്നാലെയാണ് പ്രധാനമന്ത്രി വീണ്ടും ഇൻസ്റ്റഗ്രാമിൽ വീഡിയോയുമായി എത്തിയത്.
നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ചയിൽ കൂടുതൽ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് വ്യാഴാഴ്ച രാത്രി 11:52 ഓടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു. കുറ്റവാളികൾക്ക് കടുത്ത ശിക്ഷയും അതിവേഗ വിചാരണയും ഉറപ്പാക്കുന്ന കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ രൂപം നൽകുമെന്നും അടുത്തയാഴ്ച ബില്ല് പാർലമെൻ്റിൽ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കുമോ ഇല്ലയോ എന്ന് വീഡിയോ സന്ദേശത്തിൽ പരാമർശമില്ല.
"സുഹൃത്തുക്കളെ, ചോദ്യപ്പേപ്പർ ചോർച്ച ഒരു സാധാരണ വിഷയമല്ലെന്ന് എനിക്കറിയാം. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഇത് വലിയ വേദനയുണ്ടാക്കുന്ന കാര്യമാണ്. ചോദ്യപ്പേപ്പർ ചോർച്ചാ സംഭവങ്ങൾക്ക് പിന്നാലെ സർക്കാർ അതിവേഗം നടപടിയെടുത്തു. അതുകൊണ്ടുതന്നെ, കഴിഞ്ഞ രണ്ടര മാസത്തിനിടെ നിരവധി സുപ്രധാന നടപടികൾ സ്വീകരിച്ചു. കുറ്റവാളികളെ പിടികൂടി, അവരിപ്പോൾ ജയിലിലാണ്"- പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam