
ന്യൂഡൽഹി: അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിൽ വർദ്ധിച്ചുവരുന്ന ശത്രുത പശ്ചിമേഷ്യയെ ഒരു വൻ യുദ്ധത്തിലേക്ക് തള്ളിവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനം ഇന്ത്യയുടെ അന്താരാഷ്ട്ര നിലവാരത്തെ ഇല്ലാതാക്കുമെന്നും രാഹുൽ തുറന്നടിച്ചു. ഏകദേശം ഒരു കോടിയോളം വരുന്ന ഇന്ത്യക്കാർ ഉൾപ്പെടെ കോടിക്കണക്കിന് ആളുകൾ ഈ യുദ്ധഭീതിയിൽ അനിശ്ചിതത്വത്തിലാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സുരക്ഷാ ആശങ്കകൾ യാഥാർത്ഥ്യമാണെങ്കിലും, ഒരു രാജ്യത്തിന്‍റെ പരമാധികാരത്തെ ലംഘിച്ചുകൊണ്ടുള്ള ആക്രമണങ്ങൾ പ്രതിസന്ധി വർദ്ധിപ്പിക്കുകയേയുള്ളൂ. ഇറാന് നേരെ നടന്ന ഏകപക്ഷീയമായ ആക്രമണങ്ങളെയും മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന നീക്കങ്ങളെയും ഒരുപോലെ അപലപിക്കണം.
അക്രമം അക്രമത്തെ മാത്രമേ ജനിപ്പിക്കുകയുള്ളൂ. ചർച്ചകളും സംയമനവും മാത്രമാണ് സമാധാനത്തിലേക്കുള്ള ഏക പോംവഴി. അന്താരാഷ്ട്ര നിയമങ്ങളെയും മനുഷ്യജീവനുകളെയും സംരക്ഷിക്കുന്ന കാര്യത്തിൽ ഇന്ത്യ വ്യക്തമായ നിലപാട് സ്വീകരിക്കണം. പരമാധികാരവും തർക്കങ്ങളുടെ സമാധാനപരമായ പരിഹാരവുമാണ് ഇന്ത്യയുടെ വിദേശനയത്തിന്റെ അടിസ്ഥാനം. അത് എപ്പോഴും ഒരുപോലെ നിലനിൽക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
ഒരു രാഷ്ട്രത്തലവനെ വധിക്കുന്നത് ലോകക്രമത്തെ നിർവചിക്കുന്ന രീതിയായി മോദി സർക്കാർ അംഗീകരിക്കുന്നുണ്ടോ? പ്രധാനമന്ത്രി ഇപ്പോൾ സംസാരിക്കണം. ഈ ഘട്ടത്തിലെ മൗനം ഇന്ത്യയുടെ ആഗോള പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കും. നിലവിലെ സംഘർഷാവസ്ഥയിൽ ഇന്ത്യയുടെ പാരമ്പര്യമായ ചേരിചേരാ നയവും സമാധാന താൽപ്പര്യങ്ങളും ഉയർത്തിപ്പിടിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിച്ചതിൽ ഇന്ത്യയുടെ നിശബ്‍ദത ചോദ്യം ചെയ്ത് സോണിയ ഗാന്ധിയും രംഗത്ത് വന്നിരുന്നു. നിശബ്‍ദതയെ നിഷ്പക്ഷതയായി കാണാനാകില്ലെന്നും പരമാധികാര രാഷ്ട്രത്തിന്‍റെ നേതാവിനെ കൊലപ്പെടുത്തിയത് കടന്നുകയറ്റമായി കാണണമെന്നും സോണിയ പറഞ്ഞു. ഇന്ത്യയുടെ സ്വതന്ത്ര നിലപാടാണ് രാജ്യത്തിന് എന്നും വിശ്വാസ്യത നല്കിയത്. കോൺഗ്രസ് ഖമനേയിയുടെ വധത്തെ ശക്തമായി അപലപിക്കുന്നു. പാർലമെൻറിൽ സർക്കാർ ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കണം. വാജ്പേയി ഇറാൻ സന്ദർശിച്ചതും സോണിയ ഗാന്ധി ഓർമ്മിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam