
ദില്ലി : പശ്ചിമേഷ്യയിൽ ഒരു മാസത്തിലേറെയായി തുടരുന്ന യുദ്ധസാഹചര്യം ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായി ശനിയാഴ്ച ടെലിഫോൺ സംഭാഷണം നടത്തി. മേഖലയിലെ സമാധാനശ്രമങ്ങളും യുദ്ധം സൃഷ്ടിക്കുന്ന ആഗോള പ്രതിസന്ധികളും ഇരുനേതാക്കളും വിശദമായി വിലയിരുത്തി. പശ്ചിമേഷ്യയിലെ ഊർജ്ജ ഇൻഫ്രാസ്ട്രക്ചറുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നതായി മോദി വ്യക്തമാക്കി.
സംഭാഷണത്തിന് ശേഷം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്സി'ലൂടെ പ്രധാനമന്ത്രി തന്നെയാണ് വിവരങ്ങൾ പങ്കുവെച്ചത്. "സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ എച്ച്.ആർ.എച്ച് പ്രിൻസ് മുഹമ്മദ് ബിൻ സൽമാനുമായി സംസാരിച്ചു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. മേഖലയിലെ ഊർജ്ജ നിലയങ്ങൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്ന കാര്യം ഞാൻ അദ്ദേഹത്തെ അറിയിച്ചുവെന്നും മോദി കുറിച്ചു.
യുദ്ധം മൂലം ആഗോള വിതരണ ശൃംഖലയിൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ സമുദ്ര വ്യാപാര പാതകൾ തുറന്നുതന്നെ ഇടേണ്ടത് അത്യാവശ്യമാണെന്ന് ഇരുനേതാക്കളും യോജിച്ചു. അന്താരാഷ്ട്ര വ്യാപാരത്തെയും ഇന്ധന ഇറക്കുമതിയെയും ബാധിക്കുന്ന തരത്തിലുള്ള തടസ്സങ്ങൾ ഒഴിവാക്കാൻ സംയുക്തമായി പ്രവർത്തിക്കണമെന്നും ചർച്ചയിൽ ധാരണയായി. മേഖലയിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണ പ്രധാനമന്ത്രി ഉറപ്പുനൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam