
ദില്ലി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്രമോദി നടത്തിയ ടെലിഫോൺ ചർച്ചയിൽ യുഎസ് ബില്യണർ ഇലോൺ മസ്ക്കും പങ്കാളിയായിരുന്നുവെന്ന വാർത്ത തള്ളി ഇന്ത്യ. ഫെബ്രുവരി 28ന് ഇറാന് മേൽ അമേരിക്കയും ഇസ്രയേലും ആക്രമണം ആരംഭിച്ചതിന് ശേഷം, കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആദ്യമായി ട്രംപും മോദിയും സംസാരിച്ചത്. മാർച്ച് 24നാണ് ട്രംപ് - മോദി ചർച്ച നടന്നതെന്നും മറ്റാരും ചർച്ചയിൽ പങ്കാളിയായിരുന്നില്ലെന്നും വിദേശകാര്യമന്ത്രാലയം വക്താക്കൾ അറിയിച്ചു. പശ്ചിമേഷ്യയിലെ സാഹചര്യമാണ് ഇരു കൂട്ടരും ചർച്ച ചെയ്തത്. യുഎസ് ഒഫിഷ്യലിനെ ക്വാട്ട് ചെയ്ത് ന്യൂയോർക്ക് ടൈംസാണ് ഇലോൺ മസ്കിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്തത്.
ചൊവ്വാഴ്ച യുഎസ് പ്രസിഡന്റ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിൽ ഇലോൺ മസ്കും പങ്കെടുത്തു. ഒരു യുദ്ധകാല പ്രതിസന്ധിക്കിടയിൽ രണ്ട് രാഷ്ട്രത്തലവന്മാർ തമ്മിലുള്ള സംഭാഷണത്തിൽ ഒരു സ്വകാര്യ വ്യക്തിയുടെ സാന്നിധ്യം അസാധാരണമാണെന്നെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്. സർക്കാർ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ചുമതലയിൽ നിന്ന് കഴിഞ്ഞ വർഷം മസ്ക് വിരമിച്ചതിന് ശേഷം ട്രംപും മസ്കും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു. മസ്ക് എന്തിനാണ് ആ കോളിൽ പങ്കെടുത്തതെന്നോ അദ്ദേഹം സംസാരിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
"പ്രസിഡന്റ് ട്രംപിൽ നിന്ന് കോൾ ലഭിച്ചു, പശ്ചിമേഷ്യയിലെ സാഹചര്യങ്ങളെക്കുറിച്ച് ഫലപ്രദമായ ആശയവിനിമയം നടത്തി. സംഘർഷങ്ങൾ കുറയ്ക്കുന്നതിനും എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇന്ത്യ പിന്തുണ നൽകുന്നു. ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി തുടരുന്നത് ലോകത്തിന് അത്യാവശ്യമാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പോസ്റ്റിൽ വ്യക്തമാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam