
മുംബൈ:: പെണ്‍കുട്ടിയോട് 'ഐ ലവ് യു' (I Love You) എന്ന് പറയുന്നത് പെണ്‍കുട്ടിയെ അപമാനിക്കുന്നതല്ലെന്നും സ്‌നേഹം പ്രകടിപ്പിക്കുകയാണെന്നും കോടതി(Pocso court). പോക്സോ നിയമപ്രകാരം കേസെടുത്ത 23 കാരനെ വെറുതെവിട്ടുകൊണ്ട് പുറപ്പെടുവിച്ച വിധിയിലാണ് കോടതി ഇക്കാര്യം പറഞ്ഞത്. പ്രത്യേക ജഡ്ജി കല്‍പ്പന പാട്ടീലാണ് ഐ ലവ് യു എന്ന് പറയുന്നത് പോക്‌സോ പ്രകാരം കുറ്റമല്ലെന്ന് വ്യക്തമാക്കിയത്.
23കാരനായ യുവാവ് ഐ ലവ് യു എന്ന് പറഞ്ഞതിനെ തുടര്‍ന്ന് 17കാരിയുടെ കുടുംബമാണ് പൊലീസിനെ സമീപിച്ചത്. 2016ലാണ് കേസിനാസ്പദമായ സംഭവം. താമസസ്ഥലത്തിനടുത്തുവെച്ച് പ്രണയിക്കുന്നുണ്ടെന്ന് പ്രതി പെണ്‍കുട്ടിയോട് പറഞ്ഞു. പ്രതി പെണ്‍കുട്ടിയെ തുറിച്ചുനോക്കുകയും കണ്ണിറുക്കുകയും അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിക്കാരി ആരോപിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍, വഡാല ടി ടി പൊലീസ് പ്രതിക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. എന്നാല്‍ കുറ്റം തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കോടതി ഇയാളെ കുറ്റവിമുക്തനാക്കി.
ഇരയുടെ മൊഴിയനുസരിച്ച്, സംഭവ ദിവസം പ്രതി തന്നോട് 'ഐ ലവ് യു' എന്ന് പറഞ്ഞിരുന്നു. 'ഇരയോട് ഐ ലവ് യു എന്ന് പറയുന്നത് പ്രതിയുടെ സ്‌നേഹത്തിന്റെ വികാരം പ്രകടിപ്പിക്കുന്നതിന് തുല്യമായിരിക്കും. ഇരയുടെ മാന്യതയെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പ്രവൃത്തി ചെയ്തതെന്ന് പറയാനാവില്ല.- കോടതി വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മാന്യതയെ അവഹേളിക്കുന്ന തരത്തിലുള്ള പ്രവൃത്തി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി വ്യക്തമാക്കി. പ്രതി ലൈംഗിക ഉദേശ്യത്തോടെ ഇരയോട് എന്തെങ്കിലും ചെയ്തിട്ടുണ്ടെന്നോ ഇരക്കോ അവളുടെ അമ്മ്ക്കോ ഏതെങ്കിലും തരത്തിലുള്ള ഭീഷണിപ്പെടുത്തലുകളുണ്ടായെന്നോ സ്ഥാപിക്കുന്ന തെളിവുകളൊന്നും പ്രോസിക്യൂഷന്‍ ഹാജരാക്കിയില്ലെന്നും കോടതി പറഞ്ഞു.
അമ്മയുമായി പിണങ്ങി, വയറാകെ കീറിമുറിച്ചു പിന്നാലെ വ്യാജപരാതിയുമായി യുവാവ്; നുണ പൊളിച്ച് പൊലീസ്
തൃശൂർ: തൊഴിയൂരിൽ ഒരു സംഘം ആളുകൾ കുത്തിപ്പരിക്കേല്‍പ്പിച്ചെന്ന യുവാവിന്‍റെ പരാതി വ്യാജമെന്ന് പൊലീസ് (Kerala Police). അമ്മയുമായി പിണങ്ങിയയുവാവ് ആത്മഹത്യക്ക് (Suicide Attempt) ശ്രമിച്ചതാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങും വഴി 2 ബൈക്കുകളിലായി പിന്‍തുടര്‍ന്ന സംഘം തടഞ്ഞു നിര്‍ത്തി കത്തി കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചെന്നായിരുന്നു വടക്കേക്കാട് സ്വദേശി മുഹമ്മദ് ആദിലിന്‍റെ പരാതി.
പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചു. മൊബൈൽ ഫോൺ വിവരങ്ങളും ശേഖരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിന്റെ മൊഴിയിൽ വൈരുദ്ധ്യമുള്ളതായി പൊലീസ് കണ്ടെത്തി. യുവാവിനെ ചോദ്യം ചെയ്തപ്പോൾ സത്യാവസ്ഥ പുറത്തു വന്നത്. അമ്മ വഴക്ക് പറഞ്ഞതിലുള്ള മനോവിഷമത്തിലാണ് യുവാവ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. സംഭവ ദിവസം ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി കുന്നംകുളത്തെ സ്റ്റേഷനറി കടയില്‍ നിന്നു ബ്ലേഡ് വാങ്ങി. ആളൊഴിഞ്ഞ സ്ഥലത്തെത്തി ബൈക്കിലിരുന്നാണ് ബ്ലേഡ് ഉപയോഗിച്ച് വയറില്‍ വരഞ്ഞത്.
പിന്നീട് ബൈക്ക് ഓടിക്കുന്നതിനിടെ തലകറക്കം തോന്നിയപ്പോൾ കൂട്ടുകാരെ സഹായത്തിനായി വിളിച്ചു. അജ്ഞാതർ കുത്തി പരിക്കേൽപ്പിച്ചെന്നായിരുന്നു അവരോട് പറഞ്ഞത്. ഇതാണ് പിന്നീട് പൊലീസിൽ പരാതിയായെത്തിയത്. രക്തം പറ്റിയ ബ്ലേഡ് സംഭവ സ്ഥലത്തു നിന്നു കണ്ടെത്തി. ഇത് വാങ്ങിയ കട തിരിച്ചറിഞ്ഞിട്ടുണ്ട്. യുവാവ് മുമ്പും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും വ്യക്തമായി. യുവാവിനു കൗണ്‍സിലിങ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam