
ദില്ലി: ദില്ലിയിലെ ഡേറ്റിങ് ക്ലബ്ബ് തട്ടിപ്പില്‍ ഒരാൾ പിടിയിൽ. ബീഹാർ സ്വദേശി അങ്കിത് കുമാറാണ് പിടിയിലായത്. ഇയാളിൽ നിന്നും 23 ലക്ഷം രൂപയും ലാപ്പ് ടോപ്പുകളും മൂന്ന് മൊബൈൽ ഫോണുകളും കണ്ടെത്തി. മറ്റ് പ്രതികൾക്കായി തിരിച്ചിൽ ഊർജ്ജിതമാക്കിയെന്ന് ദില്ലി പൊലീസ് പറഞ്ഞു. വ്യാജ ഡേറ്റിംഗ് ക്ലബ്ബുകളുടെ മറവിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യയിൽ സൗഹൃദങ്ങളും പങ്കാളികളെയും കണ്ടെത്താൻ രാജ്യന്തര ഡേറ്റിംഗ് കമ്പനികളുടെ ആപ്പുകൾ മുതൽ ദേസി ആപ്പുകൾ വരെ സൈബർ ഇടങ്ങളിൽ ലഭ്യമാണ്. എന്നാൽ ഇത്തരം ആപ്പുകളിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി ആളുകളെ പറ്റിക്കുന്ന സംഘങ്ങളുടെ പ്രവർത്തനം സജീവമാണ്. ഇവരുടെ വലയിൽ നിരവധി പേരാണ് വീണു പോകുന്നത്.
ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയില്‍ നിന്നും നേരിട്ട മോശം അനുഭവത്തെക്കുറിച്ച് ദില്ലിയില്‍ താമസക്കാരനായ മലയാളി യുവാവ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. ഒരു വർഷമായി ഡേറ്റിംഗ് ആപ്പുകളിൽ സജീവമായിരുന്നു യുവാവ്. അപ്രതീക്ഷിതമായിട്ടാണ് ലോകഡൗൺ കാലത്ത് ആപ്പ് വഴി പരിചയപ്പെട്ട് യുവതിയുടെ പേരിലുള്ള പ്രൊഫൈലിൽ നിന്ന് ഈ അനുഭവം ഉണ്ടായത്.
പതിനായിരം രൂപയോളം നഷ്ടമായതോടെ ദില്ലി പൊലീസ് സൈബർ സെല്ലിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിലാണ് ഇതുവരെ ചാറ്റ് ചെയ്തിരുന്നത് വ്യാജ പ്രൈഫലിനോടെന്ന് വ്യക്തമായത്. നോയിഡയിലുള്ള സ്ത്രീയുടെ ചിത്രങ്ങൾ വ്യാജമായി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. സമാന രീതിയിൽ 20-ല്‍ അധികം കേസുകളാണ് ദില്ലി പൊലീസ് സൈബർ ക്രൈമിന് മുന്നിൽ കഴിഞ്ഞ ലോക്ഡൗൺ കാലത്ത് എത്തിയത്. തട്ടിപ്പിനെല്ലാം പിന്നിൽ ഒരേ സംഘമെന്നാണ് പൊലീസിന്‍റെ നിഗമനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam