
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരപുത്രിയുടെ പഴ്സും മൊബൈലും തട്ടിയെടുത്ത രണ്ടംഗ സംഘത്തെ തിരിച്ചറിഞ്ഞു.ദില്ലിയില്‍ സിവില്‍ ലൈന്‍സിലുള്ള ഗുജറാത്തി സമാജ് ഭവന്‍റെ ഗേറ്റിന് പുറത്തുവച്ചാണ് മോദിയുടെ സഹോദരന്‍റെ മകള്‍ ദമയന്തി ബെന്‍ മോദിയുടെ പഴ്സും മൊബൈലും തട്ടിയെടുത്തത്. മോഷ്ടാക്കളെ തിരിച്ചറിഞ്ഞതായി ദില്ലി പൊലീസാണ് അറിയിച്ചത്.
രണ്ടുപേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും ഇതില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ദില്ലി പൊലീസ് വക്താവായ അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണര്‍ അനില്‍ മിത്തല്‍ അറിയിച്ചതായി ഐഎഎന്‍എസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് മോഷ്ടാക്കളെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആളും ഉള്‍പ്പെട്ടതുകൊണ്ട് മോഷ്ടാക്കളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
അമൃത്സറില്‍ നിന്ന് തിരികെയെത്തിയ ദമയന്തി ഗുജറാത്തി സമാജ് ഭവന്‍റെ ഗേറ്റില്‍ എത്തിയപ്പോഴായിരുന്നു ബൈക്കിലെത്തിയ രണ്ടുപേര്‍ 50,000 രൂപ അടങ്ങിയ പഴ്സും രണ്ട് മൊബൈല്‍ ഫോണുകളും തട്ടിയെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam