ഗാർഹിക പീഡനത്തെ തുടർന്ന് 26കാരിയായ അധ്യാപിക ജീവനൊടുക്കി. മരണത്തിന് മുൻപ് ചിത്രീകരിച്ച വീഡിയോയിൽ, ഭർതൃവീട്ടുകാർ തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും ദുശ്ശകുനമെന്ന് ആക്ഷേപിച്ചെന്നും യുവതി വെളിപ്പെടുത്തി.

ഡെറാഡൂണ്‍: ഗാർഹിക പീഡനത്തെ തുടർന്ന് അധ്യാപിക ജീവനൊടുക്കി. ഡെറാഡൂണ്‍ സ്വദേശിയായ 26കാരി സൃഷ്ടി ഭണ്ഡാരിയാണ് മരിച്ചത്. ഭർതൃവീട്ടുകാർ തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്ന് ജീവനൊടുക്കുന്നതിന് മുൻപ് യുവതി ചിത്രീകരിച്ച വീഡിയോയിൽ പറയുന്നു. തന്നെ ദുശ്ശകുനമെന്ന് ഭർതൃവീട്ടുകാർ ആക്ഷേപിച്ചെന്നും സൃഷ്ടി വീഡിയോയിൽ കണ്ണീരോടെ പറഞ്ഞു.

'സോറി മമ്മി, ഞാൻ പോകുന്നു. കഴിഞ്ഞ ആറു മാസമായി സഹിക്കുകയാണ്. ഇനി താങ്ങാൻ കഴിയില്ല'- എന്നാണ് സൃഷ്ടി വീഡിയോയിൽ പറഞ്ഞത്. വിവാഹ ശേഷം നടന്ന എല്ലാ കാര്യങ്ങൾക്കും തന്നെ കുറ്റപ്പെടുത്തുകയാണെന്നും ഭർതൃവീട്ടുകാരുടെ മാനസികാവസ്ഥ ഒരിക്കലും മാറില്ലെന്നും വിതുമ്പിക്കൊണ്ട് സൃഷ്ടി വീഡിയോയിൽ പറഞ്ഞു. ദീർഘകാലമായി കിടപ്പിലായിരുന്ന ഭർത്താവിന്‍റെ അച്ഛൻ മരിക്കാൻ കാരണം തന്‍റെ ശകുനപ്പിഴയാണെന്ന് കുറ്റപ്പെടുത്തി. ബുധനാഴ്ചയാണ് യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സൃഷ്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ നവംബറിലായിരുന്നു സൃഷ്ടിയുടെയും സൗരഭിന്‍റെയും വിവാഹം. യുവതിയുടെ ഭർത്താവ് സൗരഭ്, ഭർതൃമാതാവ് പർവീണ, ഭർത്താവിന്‍റെ സഹോദരി ചാരു എന്നിവർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ദോയ്‍വാല സർക്കിൾ ഓഫീസർ വന്ദന വർമ്മ വ്യക്തമാക്കി. സംഭവ സ്ഥലത്ത് പൊലീസും ഫൊറൻസിക് സംഘവും എത്തി പരിശോധന നടത്തി. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)