
ദില്ലി : മുംബൈയിലെ കുര്‍ളയില്‍ ഏഴോളം പേരുടെ ജീവനെടുത്ത അപകടത്തിന് ബസ് ഡ്രൈവർ സഞ്ജയ് മോറെ വാഹനം ബോധപൂർവം ആയുധമാക്കിയതാണോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു. അന്വേഷണത്തിനായി ഇയാളെ ഡിസംബർ 21 വരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 105 (കൊലപാതകമല്ലാത്ത നരഹത്യ), 110 (കുറ്റകരമായ നരഹത്യ നടത്താനുള്ള ശ്രമം) എന്നീ വകുപ്പുകളും മോട്ടോർ വാഹന നിയമത്തിലെ പ്രസക്തമായ വകുപ്പുകളും പ്രകാരമുള്ള കുറ്റങ്ങളാണ് നിലവില്‍ പ്രതിക്ക് നേരെ ചുമത്തിയിട്ടുള്ളത്.
ബൃഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് (ബെസ്റ്റ്) എന്ന സ്വകാര്യ ശൃംഖലയിലെ ബസാണ് നടപ്പാതയിലേക്ക് ഇടിച്ചു കയറി വലിയ അപകടമുണ്ടാക്കിയത്. 42 പേര്‍ പരിക്കുകളോടെ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. നിയന്ത്രണം വിട്ട ബസ് കാൽനടയാത്രക്കാർക്ക് വേണ്ടിയുള്ള നടപ്പാതയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. 8 കാറുകള്‍, 20 ഓളം ബൈക്കുകള്‍ 3 ഓട്ടോറിഷ എന്നിവയാണ് അപകടത്തില്‍ തകര്‍ന്നത്.
നടപ്പാതയും വാഹനങ്ങളുമെല്ലാം തകര്‍ത്ത് മുന്നോട്ടെത്തിയ വാഹനം ഒരു മതിലില്‍ ഇടിച്ചു നിര്‍ത്തുകയായിരുന്നു. അപകടം നടക്കുമ്പോള്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നില്ല എന്ന് പോലീസ് സ്ഥീരികരിച്ചു. എന്നാല്‍ ഡ്രൈവര്‍ മറ്റ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്നും കൃത്യത്തിന് പിന്നിൽ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി.
അപകടത്തിൽപ്പെട്ട ബസിന്റെ സാങ്കേതിക പരിശോധന ഗതാഗത വകുപ്പ് ഇതുവരെ നടത്തിയിട്ടില്ലെന്ന് പോലീസ് ചൂണ്ടിക്കാട്ടി.മെക്കാനിക്കൽ തകരാറോ ഷോർട്ട് സർക്യൂട്ടോ പോലെയുള്ള ബസിന്റെ സാങ്കേതിക തകരാർ മൂലമാകാം അപകടം ഉണ്ടായതെന്നാണ് പ്രതിഭാഗം അഭിഭാഷകൻ കോടതിയില്‍ വാദിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam