
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ വീട്ടിൽ ക്രിമിനിൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റ് (സിഐഡി) ഉദ്യോഗസ്ഥരുടെ പരിശോധന. കാളിഘട്ടിലെ അഭിഷേകിൻ്റെ വസതിയിലാണ് പരിശോധന നടന്നത്. ശനിയാഴ്ച പുലർച്ചെ മൂന്നുമണിക്കാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സാഗരിക ഘോഷ് പറഞ്ഞു. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്നും രാഷ്ട്രീയ പകപോക്കൽ മാത്രമാണെന്നും അവർ വിമർശിച്ചു.
വ്യാജ ഒപ്പ് കേസുമായി ബന്ധപ്പെട്ടു വെള്ളിയാഴ്ചയും സിഐഡി ഉദ്യോഗസ്ഥർ അഭിഷേക് ബാനർജിയുടെ വീട്ടിൽ എത്തിയിരുന്നു. വ്യാഴാഴ്ച അഞ്ച് മണിക്കൂറിലധികം നേരം കൊൽക്കത്തയിലെ സിഐഡി ആസ്ഥാനത്തുവെച്ച് ഉദ്യോഗസ്ഥർ അഭിഷേകിനെ ചോദ്യംചെയ്തിരുന്നു.
ശനിയാഴ്ച പുലർച്ചെ മൂന്നുമണിക്ക് കാളിഘട്ടിലെ വസതിയിൽ എത്തിയ ഉദ്യോഗസ്ഥർ അഞ്ചുമണിക്ക് ദുരന്ത നിവാരണ സംഘത്തെ വിളിച്ച് വീടിൻ്റെ പൂട്ട് പൊളിച്ചുവെന്ന് സാഗരിക ഘോഷ് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. ആറരയോടെ പരിശോധന തുടങ്ങി. രണ്ടാംനിലയിൽനിന്ന് മട്ടുപ്പാവിലേക്ക് വരെ പരിശോധന നീണ്ടു. 90 മിനിറ്റ് നീണ്ട പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്നും സാഗരിക ഘോഷ് പറഞ്ഞു.
രാഷ്ട്രീയ പകപോക്കലിനും ഭീഷണിക്കും മാനസികമായി പീഡിപ്പിക്കാനും വേണ്ടിയാണ് ശ്രമമെന്ന് സാഗരിക ഘോഷ് ആരോപിച്ചു. ബിജെപിയുടെ കൽപ്പനകൾക്ക് വഴങ്ങാത്ത എല്ലാ നേതാക്കളെയും ഓപ്പറേഷൻ താമര ലക്ഷ്യം വെക്കുന്നു. ഒരു പ്രതിപക്ഷ നേതാവിനെതിരെയുള്ള ലജ്ജാകരമായ ആക്രമണമാണിതെന്നും സാഗരിക ഘോഷ് ആരോപിച്ചു. സംഭവം ബിജെപിയുടെ പ്രതികാരബുദ്ധിയുടെ ഭാഗമാണിതെന്ന് തൃണമൂൽ കോൺഗ്രസ് എംപി കീർത്തി ആസാദും പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam