
ഹൈദരാബാദ്: ഹൈദരാബാദിൽ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകി. പത്ത് ദിവസത്തെ കസ്റ്റഡിയിൽ നാല് പ്രതികളെയും വിട്ടുകിട്ടണമെന്നാണ് ആവശ്യം. നിലവിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് പ്രതികളുളളത്.
അതേസമയം തെലങ്കാനയിൽ യുവഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് പെട്രോളൊഴിച്ച് കത്തിച്ച കേസിൽ ഇന്നലെ പാര്‍ലമെന്‍റില്‍ കനത്ത രോഷം അലയടിച്ചു. സമാജ്‍വാദി പാർട്ടി എംപിയും അഭിനേത്രിയുമായ ജയാ ബച്ചൻ അടക്കം ഒരു സംഘം എംപിമാർ ക്രൂരമായ കൂട്ടബലാത്സംഗത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തി. ''ഇത്തരം ആളുകളെ (പ്രതികളെ) പൊതുജനമധ്യത്തിൽ കൊണ്ടുവരണം. എന്നിട്ട് കൊലപ്പെടുത്തണം'', ഇങ്ങനെയായിരുന്നു ജയാ ബച്ചൻ രാജ്യസഭയില്‍ പറഞ്ഞത്. ''സർക്കാർ ഇനിയെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്ത് ചെയ്യുമെന്നതിനൊരു മറുപടി തരണമെന്നും ജയാബച്ചൻ ആവശ്യപ്പെട്ടു.
അണ്ണാ ഡിഎംകെ വിജില സത്യനാഥും ഈ വിഷയത്തിൽ പാർലമെന്‍റിൽ സംസാരിച്ചിരുന്നു. വിതുമ്പികൊണ്ടാണ് വിജില സത്യനാഥ് വാക്കുകള്‍ പൂര്‍ത്തിയാക്കിയത്. എത്രയും വേഗം കടുത്ത ശിക്ഷ പ്രതികൾക്ക് ഉറപ്പാക്കണമെന്ന് എംപിമാർ ആവശ്യപ്പെട്ടു. രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യനായിഡുവും ഇതേ വികാരം പങ്കുവച്ചു. ''ആർക്കെങ്കിലും ഇത്തരക്കാർക്ക് ദയ നൽകുന്നതിനെക്കുറിച്ച് ചിന്തിക്കനാവുമോ? എന്തിനാണ് ഇത് വലിച്ചു നീട്ടുന്നത്?'', എന്നായിരുന്നു വെങ്കയ്യ നായിഡുവിന്‍റെ ചോദ്യം. സഭയുടെ പൊതുവികാരം പ്രകടിപ്പിച്ച ലോക്സഭാ സ്പീക്കർ ഓം ബിർള നിയമം കൂടുതൽ ശക്തമാക്കുന്ന കാര്യം ആലോചിക്കാൻ ഉടൻ പ്രത്യേക ചർച്ച നടത്തുമെന്ന് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam