
ബെംഗളൂരു: വിലക്ക് ലംഘിച്ചും പൊതുറാലി നടത്തിയതിന് ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിനെതിരെ കേസെടുത്ത് ആന്ധ്ര പൊലീസ്. വെള്ളിയാഴ്ച ആന്ധ്രയിലെ അനപാർതിയിൽ നായിഡുവിന്‍റെ വാഹനങ്ങൾ പൊലീസ് തടഞ്ഞതിനെത്തുടർന്ന് സ്ഥലത്ത് വൻസംഘർഷമാണ് അരങ്ങേറിയത്. അതേസമയം, വൻ റാലികളില്ലാതെ വീട് വീടാന്തരം കയറിയുള്ള പ്രചാരണപരിപാടിക്ക് തുടക്കമിടുകയാണ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി.
അനപാർതിയിൽ പൊലീസ് വച്ച ബാരിക്കേഡുകൾ തകർത്താണ് ടിഡിപി പ്രവർത്തകർറാലി നടത്തിയത്. വാഹനവ്യൂഹം പൊലീസ് തടഞ്ഞതോടെ, റാലി നടക്കേണ്ടിയിരുന്ന ദേവി ചൗക്കിലേക്ക് ഏഴ് കിലോമീറ്റർ നടന്നാണ് ചന്ദ്രബാബു നായിഡു എത്തിയത്. ഈ റാലി നടത്തിയതിന്‍റെ പേരിലാണ് നായിഡുവിനെതിരെ രണ്ട് കേസുകൾ അനപാർതി പൊലീസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊതുപ്രകടനങ്ങൾക്കും റാലികൾക്കും കർശനവിലക്കാണ് ആന്ധ്രയിലിപ്പോൾ. പ്രതിപക്ഷത്തെ വരിഞ്ഞുകെട്ടാനുള്ള ശ്രമമാണിതെന്ന് ആവർത്തിച്ച ചന്ദ്രബാബു നായിഡു, സൈക്കോ മുഖ്യമന്ത്രി ജഗൻ പാഠം പഠിക്കുമെന്ന് പറഞ്ഞു.
അതേസമയം, വൻപ്രകടനങ്ങളില്ലാതെ വീട് വീടാന്തരം കയറിയുള്ള പ്രചാരണത്തിനൊരുങ്ങുകയാണ് ജഗൻ മോഹൻ റെഡ്ഡി. പ്രചാരണത്തിന് പോലും സ്വന്തം പേരാണ്. 'ജഗൻ അണ്ണ മാ ഭവിഷ്യതു', അഥവാ, ജഗനാണ് നമ്മുടെ ഭാവി എന്നാണ് പേര്. ആന്ധ്ര നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഒരു വർഷം മാത്രമാണ് ബാക്കി. പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമർത്തി എത്ര നാൾ ജഗന് മുന്നോട്ട് പോകാനാകും എന്നത് കാത്തിരുന്ന് തന്നെ കാണണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam