
ദില്ലി: മഹാരാഷ്ട്രയിൽ ബദൽ സർക്കാർ യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയുടെ 55 ശതമാനം ജനസംഖ്യയുടെ സംസ്ഥാന ഭരണം ബിജെപി ഇതര പാർട്ടികൾക്കാവുകയാണ്. ബിജെപിക്ക് പങ്കാളിത്തമുള്ള സർക്കാരുകളുടെ എണ്ണം പതിനാറായി കുറയുകയും ചെയ്തു. നരേന്ദ്രമോദി 2014-ല്‍ അധികാരത്തിൽ വന്ന ശേഷം ബിജെപി നിരവധി സംസ്ഥാനങ്ങളില്‍ അധികാരം പിടിച്ചിരുന്നു.
ഉത്തർപ്രദേശിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടിയതോടെ ബിജെപി രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും വലിയ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയിലെ 71 ശതമാനം ജനസംഖ്യയുള്‍പ്പെടുന്ന സംസ്ഥാനങ്ങള്‍ 2017-ല്‍ ബിജെപിക്ക് കീഴിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒക്ടോബറിൽ കോൺഗ്രസ് മൂന്ന് സംസ്ഥാനങ്ങൾ പിടിച്ചതോടെ ആ സ്വാധീനം ഇടിഞ്ഞു തുടങ്ങി. ഇപ്പോള്‍ മഹാരാഷ്ട്ര കൂടി പ്രതിപക്ഷത്തേക്ക് പോകുമ്പോൾ ബിജെപിക്ക് ഭരണ പങ്കാളിത്തമുള്ള സംസ്ഥാനങ്ങളുടെ എണ്ണം 16ആയി ഇടിയുകയാണ്. ഇതിൽ ആറും വടക്കു കിഴക്കൻ സംസ്ഥാനങ്ങളാണ്. ഉത്തർപ്രദേശും ബിഹാറും കർണ്ണടാകയും ഗുജറാത്തുമാണ് ബിജെപിയുടെ കീഴിലുള്ള വലിയ സംസ്ഥാനങ്ങൾ.
എന്നാൽ മഹാരാഷ്ട്രയ്ക്കൊപ്പം മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, പശ്ചിമബംഗാൾ, ആന്ധ്രാപ്രദേശ് തുടങ്ങിയ കൂടുതൽ വലിയ സംസ്ഥാനങ്ങൾ ബിജെപി ഇതരപക്ഷത്താണ്. ഇന്ത്യയുടെ 55 ശതമാനം ജനങ്ങൾ ഇപ്പോൾ ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. കർണ്ണാടകത്തിൽ ബിജെപി ഭരണം തുടരുമോ എന്നത് അടുത്ത മാസത്തെ ഉപതെരഞ്ഞെടുപ്പ് നിർണ്ണയിക്കും.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം കുറയുന്നത് ഭരണഘടനയിൽ കാര്യമായ മാറ്റങ്ങൾ വരുത്താനുള്ള ബിജെപിയുടെ ഇടം കുറയ്ക്കും. രാജ്യസഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാം എന്ന പ്രതീക്ഷയ്ക്കും മങ്ങലേല്‍ക്കും. മഹാരാഷ്ട്രയ്ക്ക് ശേഷം ഇപ്പോൾ നടക്കുന്ന ജാർഖണ്ഡ് അടുത്ത വർഷം നടക്കുന്ന ദില്ലി, ബിഹാർ തുടങ്ങിയ തെരഞ്ഞെടുപ്പുകളും ബിജെപിക്ക് നിര്‍ണായകമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam