
ദില്ലി: അസം, കേരളം, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലെ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം വൈകുന്നേരം അഞ്ച് മണിവരെ വിവിധ സംസ്ഥാനങ്ങളിൽ വോട്ടർമാരുടെ പങ്കാളിത്തതിൽ അവേശകരമായ വർധനവാണ് കാണിക്കുന്നത്. പുതുച്ചേരിയിൽ 86.4% പോളിങാണ് വൈകുന്നേരം അഞ്ച് മണിവരെ രേഖപ്പെടുത്തിയത്. തൊട്ടു പിന്നിൽ അസമിൽ 84.4% പോളിങും രേഖപ്പെടുത്തി. കേരളത്തിൽ വൈകുന്നേരം അഞ്ച് മണിവരെ 75% പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതുച്ചേരിയിലെ ഔസുഡു മണ്ഡലത്തിലാണ് ഇതുവരെയായി ഉയർന്ന പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. 92.04 ശതമാനം പോളിങാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിൽ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കാൻ 2.69 കോടിയിലധികം വോട്ടർമാരാണുള്ളത്. ഇതിൽ 1.38 കോടി സ്ത്രീകളും 1.31 കോടി പുരുഷന്മാരും 277 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. 18-19 പ്രായപരിധിയിലുള്ള 4.24 ലക്ഷം വോട്ടർമാരും 85 വയസ്സിനു മുകളിലുള്ള 2 ലക്ഷത്തിലധികം വോട്ടർമാരുമുണ്ട്. സംസ്ഥാനത്തുടനീളം 30,471 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ മൂന്നാം തവണയും അധികാരം നിലനിർത്താൻ ശ്രമിക്കുമ്പോൾ, കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് ഭരണം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ്. നില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ബിജെപി.
അസമിലെ 126 അംഗ നിയമസഭയിലേക്ക് 2.5 കോടിയിലധികം വോട്ടർമാരും 722 സ്ഥാനാർത്ഥികളുമാണുള്ളത്. നിരീക്ഷണം ശക്തമാക്കുന്നതിനായി 31,490 പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും കോൺഗ്രസ് നേതൃത്വത്തിലുള്ള ആറംഗ സഖ്യവും തമ്മിലാണ് പ്രധാന മത്സരം. പുതുച്ചേരിയിൽ 30 മണ്ഡലങ്ങളിലായി 10.14 ലക്ഷത്തിലധികം വോട്ടർമാരാണുള്ളത്. എഐഎൻആർ കോൺഗ്രസ് നേതൃത്വത്തിലുള്ള എൻഡിഎ സഖ്യവും കോൺഗ്രസ്-ഡിഎംകെ സഖ്യവും തമ്മിലാണ് ഇവിടെ പോരാട്ടം. നടൻ വിജയിന്റെ തമിഴക വെട്രി കഴകവും ഇവിടെ സ്ഥാനാർത്ഥികളെ ഇറക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam