
ഗുവാഹത്തി: കനത്ത മഴയെ തുടർന്ന് ഗുവാഹത്തി വിമാനത്താവളത്തിന്‍റെ മേൽക്കൂരയുടെ ഒരുഭാഗം അടർന്നുവീണു. ലോക്പ്രിയ ഗോപിനാഥ് ബോർഡോലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തെ സീലിംഗിൻ്റെ ഒരു ഭാഗമാണ് തകർന്നത്. ഇതോടെ വിമാനത്താവളത്തിന്‍റെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കുകയും ആറ് വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. പിന്നീട് വിമാനത്താവളത്തിന്‍റെ പ്രവർത്തനം പുനരാരംഭിച്ചു.
ശക്തമായ മഴയും കാറ്റിമുള്ളപ്പോഴാണ് സംഭവം. യാത്രക്കാരുള്ളപ്പോഴാണ് അപ്രതീക്ഷിതമായി സീലിംഗ് പൊട്ടിവീണത്. ഉടനെ എല്ലാവരും ഓടിമാറുന്ന ദൃശ്യം പുറത്തുവന്നു. ആർക്കും പരിക്കില്ല. അതിനിടെ വിമാനത്താവളത്തിന് പുറത്ത് കനത്ത മഴയ്ക്കിടെ വെള്ളക്കെട്ടും രൂപപ്പെട്ടു. സീലിങ് തകർന്നതോടെ ടെർമിനലിലേക്കും വെള്ളം കയറി. വിമാനത്താവളത്തിന് പുറത്തുള്ള ഒരു വലിയ മരം കടപുഴകി വീണതോടെ റോഡ് ഗതാഗതവും തടസപ്പെട്ടെന്ന് ചീഫ് എയർപോർട്ട് ഓഫീസർ (സിഎഒ) ഉത്പൽ ബറുവ പറഞ്ഞു. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ അഗർത്തലയിലേക്കും കൊൽക്കത്തയിലേക്കുമാണ് തിരിച്ചുവിട്ടത്. പിന്നീട് വിമാനത്താവളത്തിന്‍റെ പ്രവർത്തനം പുനരാരംഭിച്ചു.
അസമിന് പുറമെ പശ്ചിമ ബംഗാളിലും മണിപ്പൂരിലും കനത്ത മഴയിൽ വൻ നാശനഷ്ടമുണ്ടായി. ബംഗാളിലെ ജൽപായ്ഗുരിയിലുണ്ടായ ചുഴലിക്കാറ്റിൽ അഞ്ച് പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. മരങ്ങൾ കടപുഴകി വീണത് കാരണം പലയിടത്തും ഗതാഗതം സ്തംഭിച്ചു. ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam