
ദില്ലി: പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തില്‍ വനിത സംവരണ ബില്‍ കൊണ്ടുവരാന്‍ സാധ്യത. ബില്‍ ചര്‍ച്ചക്കെടുക്കണമെന്ന് സര്‍വ കക്ഷി യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. പുറത്ത് വിട്ട അജണ്ടയില്‍ ചര്‍ച്ച നടക്കുമെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. മുപ്പത്തിനാല് പാര്‍ട്ടികള്‍ പങ്കെടുത്ത സര്‍വകക്ഷി യോഗത്തില്‍ പ്രധാന ആവശ്യമായി ഉയര്‍ന്നത് വനിത സംവരണ ബില്ലാണ്. യുപിഎ സര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കിയ ബില്‍ ലോക്സഭയിലെത്തിയിരുന്നില്ല.
പ്രതിപക്ഷത്തിന് പുറമെ ബിജെപി സഖ്യകക്ഷികളും ബില്ലിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. അദാനി വിവാദം, മണിപ്പൂർ വിഷയം എന്നിവയും ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മഹിളാ മോര്‍ച്ച ദേശീയ അധ്യക്ഷയടക്കം വനിത സംവരണ ബില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രത്യേക സമ്മേളനത്തില്‍ വനിത സംവരണ ബില്‍ സര്‍പ്രസൈസ് എന്‍ട്രിയാകുമോയെന്നതാണ് ഇപ്പോഴുയരുന്ന ചോദ്യം.
നാളെ മുതല്‍ തുടങ്ങുന്ന പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി പുതിയ മന്ദിരത്തില്‍ ഉപരാഷ്ട്രപതി ദേശീയ പതാക ഉയര്‍ത്തി. പാര്‍ലമെന്‍റിന്‍റെ 75 വര്‍ഷത്തെ ചരിത്രത്തില്‍ പഴയമന്ദിരത്തിലെ ഇരുസഭകളിലും നാളെ ചര്‍ച്ച നടക്കും. ഗണേശ ചതുര്‍ത്ഥി ദിനമായ ചൊവ്വാഴ്ച പഴയ മന്ദിരത്തിന്‍റെ സെന്‍ട്രല്‍ ഹാളി ല്‍ പ്രത്യേക സമ്മേളനം നടക്കും. തുടര്‍ന്ന് പുതിയ മന്ദിരത്തിലെ ഇരുസഭകളിലേക്കും മാറും.തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമന ബില്‍, പോസ്റ്റ് ഓഫീസ് ബില്‍, അഡ്വക്കേറ്റ്‌സ് ഭേദഗതി ബില്‍, പ്രസ് ആന്റ് രജിസ്‌ട്രേഷന്‍ ബില്‍ എന്നിവ ലോക് സഭയില്‍ പാസാക്കിയെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam