
ദില്ലി: ഇലക്ടറൽ ബോണ്ടിൽ ഓരോ ദിവസവും അഴിമതി വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്ത് വരികയാണെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. ഇഡി,സിബിഐ ,ആദായ നികുതി വകുപ്പ് അന്വേഷണങ്ങൾ നേരിടുന്ന 21 കമ്പനികള്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ കോടികളുടെ ബോണ്ട് വാങ്ങിയെന്നാണ് പുറത്ത് വന്ന വിവരങ്ങളിൽ നിന്നുളള കണ്ടെത്തൽ. ഡയറക്ടറെ ഇഡി അറസ്റ്റ് ചെയ്ത് 5 ദിവസത്തിന് ശേഷം അരബിന്ദോ ഫാര്‍മ 5 കോടിയുടെ ബോണ്ട് വാങ്ങി. ആദായ നികുതി റെയ്ഡിന് ആറ് മാസങ്ങള്‍ക്ക് ശേഷം നവയുഗ 30 കോടിയുടെ ബോണ്ട് വാങ്ങി.ഇലക്ട്രല്‍ ബോണ്ട് പ്രധാനമന്ത്രി ഫഹ്ത വസൂലി യോജനയാണെന്നും ഇഡിയും ആദായ നികുതി വകുപ്പും ഭാഗമെന്നും ജയ്റാം രമേശ് പരിഹസിച്ചു.
തെരഞ്ഞടുപ്പ് കമ്മീഷന് എസ്ബിഐ കൈമാറിയ ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങളും സുപ്രീം കോടതിയിൽ മുദ്രവെച്ച കവറിൽ നൽകിയ വിവരങ്ങളുമാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്ത് വന്നത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കുന്ന സൂചനകള്‍ കണ്ട് തുടങ്ങിയപ്പോഴോ നടന്നതിന് ശേഷമോ ആണ് പല കമ്പനികളും ബോണ്ടുകള്‍ വാങ്ങിയത്. 1368 കോടിയുടെ ബോണ്ട് വാങ്ങിയ സാന്‍റിയാഗോ മാർട്ടിന്‍റെ കമ്പനി ബോണ്ടുകള്‍ വാങ്ങാനാരംഭിച്ചത് കേന്ദ്രത്തിന്‍റെ അന്വേഷണ നീക്കത്തിന് പിന്നാലെയാണ്. സാന്‍റിയാഗോ മാർട്ടിന്‍റെ കമ്പനിയുടെ തട്ടിപ്പ് സാധ്യത വിവരം 2019 സെപ്റ്റംബറിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് കൈമാറി. കൃത്യം ഒരുമാസത്തിന് ശേഷം 190 കോടിയുടെ ബോണ്ടാണ് കമ്പനി വാങ്ങിയത്. 600 കോടിയുടെ ബോണ്ടുകള്‍ വാങ്ങിയ കെവന്‍റർ ഗ്രൂപ്പും ബോണ്ട് വാങ്ങിയത് ഇഡി അന്വേഷണം നേരിടുമ്പോഴാണെന്നാണ് റിപ്പോര്‍ട്ട്. ഇഡി പ്രാഥമിക അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ കമ്പനി ബോണ്ടുകൾ വാങ്ങാൻ തുടങ്ങിയിരുന്നതായും പറയുന്നു.
മഹാരാഷ്ട്രയിലെ ബിജെ പി സർക്കാർ 285 കോടി നികുതിയിളവ് നൽകിയ സുധീർ മേത്തയുടെ കമ്പനിയും ബോണ്ടുകൾ വാങ്ങിയതായി റിപ്പോർട്ട് ഉണ്ട്. സുധീർ മേത്തയുടെ ടൊറൻ്റ് ഗ്രൂപ്പ് 185 കോടിയുടെ ബോണ്ടുകളാണ് വാങ്ങിയത്. സുധീർ മേത്ത മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ പരിചയമുള്ള വ്യവസായിയാണ്. ചില കമ്പനികൾ തങ്ങളുടെ നിക്ഷേപത്തെക്കാൾ 50 ഇരട്ടി തുകയുടെ ബോണ്ട് വരെ വാങ്ങിയിട്ടുണ്ട്. ടി ഷാർക്സ് ഇൻഫ്രാ , ടി ഷാർക്സ് ഓവർസിസ് കമ്പനികൾക്ക് 1 ലക്ഷമാണ് മൂലധനം, എന്നാല്‍ വാങ്ങിയത് 7.5 കോടിയുടെ ബോണ്ടാണ്. ലിസ്റ്റിലെ 9 കമ്പനികൾ ഇലക്ടറൽ ബോണ്ട് തുടങ്ങിയ 2018 ന് ശേഷമാണ് രൂപികരിച്ചതെന്നതും ദുരൂഹമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam