
ദില്ലി: പുതുവർഷത്തിൽ രാജ്യത്തെ സാധാരണക്കാർക്ക് ആശ്വാസമേകിക്കൊണ്ട് സിഎൻജി, ഗാർഹിക ആവശ്യത്തിനുള്ള പിഎൻജി എന്നിവയുടെ വിലയിൽ കുറവ് വരുത്തുമെന്ന് പ്രഖ്യാപനം. പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് പ്രഖ്യാപിച്ച താരിഫ് ഏകീകരണ നടപടികൾ 2026 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്നതോടെയാണിത്. പുതിയ പരിഷ്കാരം നടപ്പിലാകുന്നതോടെ ഉപഭോക്താക്കൾക്ക് യൂണിറ്റിന് രണ്ട് മുതൽ മൂന്ന് രൂപ വരെ ലാഭിക്കാൻ കഴിയുമെന്ന് പിഎൻജിആർബി അംഗം എ കെ തിവാരി പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. സംസ്ഥാനങ്ങളിലെ നികുതി വ്യത്യാസങ്ങൾ അനുസരിച്ച് ഈ ഇളവുകളിൽ മാറ്റമുണ്ടാകാമെങ്കിലും രാജ്യവ്യാപകമായി ഇതിന്‍റെ ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിലവിലുള്ള സങ്കീർണ്ണമായ താരിഫ് ഘടന ലഘൂകരിച്ചുകൊണ്ടാണ് റെഗുലേറ്ററി ബോർഡ് ഈ നിർണ്ണായക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. മുൻപ് ദൂരപരിധിയുടെ അടിസ്ഥാനത്തിൽ മൂന്ന് സോണുകളായി തിരിച്ചിരുന്ന സംവിധാനം ഇനി മുതൽ രണ്ട് സോണുകളായി ചുരുങ്ങും. 2023ൽ പ്രഖ്യാപിച്ചതനുസരിച്ച് 200 കിലോമീറ്റർ വരെ 42 രൂപയും, 300 മുതൽ 1,200 കിലോമീറ്റർ വരെ 80 രൂപയും, അതിനു മുകളിൽ 107 രൂപയുമായിരുന്നു നിരക്കുകൾ. എന്നാൽ പുതിയ പരിഷ്കരണ പ്രകാരം സിഎൻജി, ഗാർഹിക പിഎൻജി ഉപഭോക്താക്കൾക്കായി ഒന്നാം സോൺ പരിധി നിശ്ചയിച്ചിരിക്കുകയാണ്. മുൻപ് 80 രൂപയും 107 രൂപയും ഈടാക്കിയിരുന്ന ദൂരപരിധികളിൽ ഇനി മുതൽ 54 രൂപ എന്ന ഏകീകൃത നിരക്ക് മാത്രമായിരിക്കും ബാധകമാകുക.
ഇന്ത്യയിലെ 40 സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ കമ്പനികൾക്ക് കീഴിലുള്ള 312 ഭൂമിശാസ്ത്ര മേഖലകളിലെ ഉപഭോക്താക്കൾക്ക് ഈ മാറ്റം വലിയ ഗുണകരമാകും. ഗതാഗത മേഖലയിൽ സിഎൻജി ഉപയോഗിക്കുന്നവർക്കും വീടുകളിൽ പാചകവാതകമായി പിഎൻജി ഉപയോഗിക്കുന്നവർക്കും ഒരുപോലെ ഈ ആനുകൂല്യം ലഭിക്കും. താരിഫ് കുറയ്ക്കുന്നതിലൂടെയുണ്ടാകുന്ന ലാഭം ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ റെഗുലേറ്ററി ബോർഡ് കർശന നിരീക്ഷണം നടത്തും. ഉപഭോക്താക്കളുടെയും വിതരണക്കാരുടെയും താൽപ്പര്യങ്ങൾ ഒരുപോലെ സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് എ കെ തിവാരി കൂട്ടിച്ചേർത്തു.
സിഎൻജി, പിഎൻജി ശൃംഖലകൾ രാജ്യമെമ്പാടും വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വകാര്യ കമ്പനികൾക്കും ജോയിന്‍റ് വെഞ്ചറുകൾക്കും ഇതിനകം തന്നെ ലൈസൻസുകൾ അനുവദിച്ചിട്ടുണ്ട്. വിതരണ കമ്പനികൾ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാരുകളുമായി ചേർന്ന് റെഗുലേറ്ററി ബോർഡ് പ്രവർത്തിക്കുന്നുണ്ട്. ഇതിന്‍റെ ഫലമായി പല സംസ്ഥാനങ്ങളും വാറ്റ് നിരക്കുകൾ കുറയ്ക്കുകയും അനുമതി പത്രങ്ങൾ നൽകുന്ന നടപടികൾ ലഘൂകരിക്കുകയും ചെയ്തിട്ടുണ്ട്. കുറഞ്ഞ നിരക്കിൽ ഇന്ധനം ലഭ്യമാക്കുന്നതിലൂടെ രാജ്യത്തെ പ്രകൃതിവാതക ഉപഭോഗം വർദ്ധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam