
ദില്ലി: മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാൾ നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. 7 മണിയോടെ അയോധ്യയിലെത്തുന്ന മോദി രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. തുടർന്ന് ക്ഷേത്ര പരിസരത്ത് രണ്ട് കിലോമീറ്റർ ദൂരം പ്രധാനമന്ത്രി റോഡ് ഷോ നടത്തി.
പ്രധാനമന്ത്രിയുടെ മുസ്ലീം വിരുദ്ധ പരാമർശം വലിയ വിവാദമായതിന് പിന്നാലെയാണ് രാമക്ഷേത്രം വീണ്ടും സജീവ ചർച്ചയാക്കി നിർത്താൻ മോദി തന്നെ നേരിട്ടിറങ്ങുന്നത്. ജനുവരിയില്‍ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായാണ് മോദി അയോധ്യയിലെത്തുന്നത്. രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയത് തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കി നിർത്താനാണ് മോദിയുടെ ശ്രമം. യോഗി ആദിത്യനാഥിനൊപ്പമാണ് മോദി റോഡ് ഷോ നടത്തിയത്. ഒരു മണിക്കൂറോളം റോഡ് ഷോ നീണ്ടു.
12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളാണ് ജനവിധിയെഴുതാനൊരുങ്ങുന്നത്. ഗുജറാത്തിൽ 25 മണ്ഡലങ്ങളിലും, കർണാടകത്തിൽ ജഗദീഷ് ഷെട്ടാർ മത്സരിക്കുന്ന ബെലഗാവി, യെദിയൂരപ്പയുടെ മകൻ ബി വൈ രാഘവേന്ദ്രക്കെതിരെ ഈശ്വരപ്പ വിമതനായി മത്സരിക്കുന്ന ശിവമൊഗ ഉൾപ്പടെ പോളിംഗ് ബാക്കിയുള്ള 14 മണ്ഡലങ്ങളും ബൂത്തിലെത്തും.
യാദവ വിഭാഗത്തിന് സ്വാധീനമുള്ളവയുൾപ്പടെ യുപിയിലെ 10 മണ്ഡലങ്ങളും, മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ മത്സരിക്കുന്ന ഗുണ, ശിവരാജ് സിംഗ് ചൗഹാൻ മത്സരിക്കുന്ന വിദിഷ ഉൾപ്പടെ എട്ടും, പശ്ചിമബംഗാളിൽ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം മത്സരിക്കുന്ന മുർഷദിബാദ് ഉൾപ്പടെ 4 മണ്ഡലങ്ങളിലും വോട്ടിംഗ് നടക്കും.
എതിർ സ്ഥാനാർത്ഥികൾ പിൻമാറിയതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ച സൂറത്തിൽ പോളിംഗില്ല. വോട്ടിംഗ് തീയതി മാറ്റിയതിനാൽ അനന്ത്നാഗ് - രജൗരി മണ്ഡലത്തിലും ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കില്ല. മൂന്നാം ഘട്ട പോളിംഗ് പൂർത്തിയാകുന്നതോടെ രാജ്യത്തെ പകുതിയിലധികം ലോക്സഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പൂർത്തിയാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam