പ്രധാനമന്ത്രിക്ക് എഴുപതാം പിറന്നാൾ ; സേവനവാരത്തിന് തുടക്കം കുറിച്ച് ബിജെപി

By Web TeamFirst Published Sep 17, 2020, 6:38 AM IST
Highlights

അവസരങ്ങൾ കൈവിടാതെയുള്ള തന്ത്രത്തിലൂടെ ആദ്യം സംഘപരിവാർ വോട്ടർമാരുടെ ഹീറോയും 2014ൽ ഭരണവിരുദ്ധ വികാരത്തിന്‍റെ പ്രതീകവുമായി മോദി ഉയർന്നു.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് എഴുപതാം പിറന്നാൾ. സേവാ വാരത്തിന് തുടക്കം കുറിച്ചാണ് ബിജെപിയുടെ ആഘോഷം. ആറുവർഷം കൊണ്ട്  ലോകത്തെ കരുത്തരായ ഭരണാധികാരികളിൽ ഒരാളായി മാറിയാണ് മോദി യാത്ര തുടരുന്നത്. എഴുപത് വർഷം മുമ്പ് ഗുജറാത്തിലെ ഒരു സാധാരണ കുടുംബത്തിൽ തെരുവിന്‍റെ ബഹളവും റെയിൽവേ സ്റ്റേഷനിലെ ഇരമ്പവും കേട്ടാണ് മോദി യാത്ര തുടങ്ങിയത്. 

ചായവിറ്റ് നടന്ന ആ ബാല്യം ഇന്ത്യൻ രാഷ്ട്രീയഗതി മാറ്റിമറിച്ച ഒരു ആഖ്യാനത്തിന്‍റെയും ലോകം പഠിക്കുന്ന പ്രചാരണ തന്ത്രത്തിന്‍റെയും ഭാഗം. മോദിക്ക് സൗജന്യമായി ഒന്നും നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല. കുടുംബം വേണ്ടെന്ന് തീരുമാനിച്ച് ആർഎസ്എസിലൂടെ സമൂഹത്തിലേക്കിറങ്ങിയ മോദി കഠിനാധ്വാനത്തിലൂടെ , പുതിയ അറിവിനും ആശയത്തിനും കാട്ടിയ ആവേശത്തിലൂടെ, തളരാത്ത യാത്രകളിലൂടെ, ലക്ഷ്യബോധം നല്‍കിയ അച്ചടക്കത്തിലൂടെ, ഉറച്ച തീരുമാനങ്ങൾക്ക് കാട്ടിയ ആർജ്ജവത്തിലൂടെ ഇന്ത്യയുടെ ജനനായകനായി ഉയരുകയായിരുന്നു. 

അവസരങ്ങൾ കൈവിടാതെയുള്ള തന്ത്രത്തിലൂടെ ആദ്യം സംഘപരിവാർ വോട്ടർമാരുടെ ഹീറോയും 2014ൽ ഭരണവിരുദ്ധ വികാരത്തിന്‍റെ പ്രതീകവുമായി മോദി ഉയർന്നു. ഇന്ന് ഹിന്ദുത്വ ദേശീയതയുടെയും അപാരപ്രഹരശേഷിയുടെയും അതിമാനുഷ രൂപവും. ലട്ട്യൻസ് ദില്ലിക്കു പുറത്തുള്ള, ഖാൻ മാർക്കറ്റ് ഗ്യാംഗിൽ പെടാത്ത മോദിക്ക് 130 കോടി ജനങ്ങളെ തന്‍റെ അജണ്ടയ്ക്കു ചുറ്റും കറക്കാൻ ആറുവർഷത്തിലായി. 

ഹൂസ്റ്റണിൽ, ന്യൂയോർക്കിൽ, ലണ്ടനിൽ, ദുബായിയിൽ ആധുനിക ഇന്ത്യയിൽ ഒരിന്ത്യൻ നേതാവിനും വിദേശത്ത് ഇതുപോലെ ആരവം ഉയർന്നിട്ടില്ല. തെരുവിലെയും സ്റ്റേഡിയങ്ങളിലെയും ആ മുഴക്കത്തിൽ സബ്കാ വിശ്വാസ് അഥവാ എല്ലാവരുടെ വിശ്വാസത്തിന്‍റെയും തരംഗങ്ങളുണ്ടെന്ന് ഉറപ്പാക്കാനുള്ള നാലുവർഷം ബാക്കിയുള്ളപ്പോഴാണ് മോദിയുടെ ഈ ജന്മദിനം. 
 

click me!