
ചെന്നൈ: ഇന്ത്യാ- ചൈന അനൗപചാരിക ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിനെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത് മുണ്ടുടുത്ത്. തമിഴ് സ്റ്റൈലില്‍ വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച് തോളില്‍ ഷാളുമിട്ടാണ് മോദി ഷി ജിന്‍ പിങ്ങിനെ സ്വീകരിച്ചത്. അനൗപചാരിക ഉച്ചകോടി നടക്കുന്ന മഹാബലിപുരത്തേക്ക് ഷി എത്തിയപ്പോഴായിരുന്നു മോദി അദ്ദേഹത്തെ സ്വീകരിച്ചത്.
സാധാരണ വേഷത്തില്‍ നിന്ന് മാറി തനി തമിഴ് സ്റ്റൈലില്‍ വേഷമിട്ട് മോദിയെത്തിയത് തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയാണ്. വസ്ത്രധാരണത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന മോദി നേരത്തെ കേരളത്തില്‍ വന്നപ്പോള്‍ കേരളാ മാതൃകയില്‍ മുണ്ടുടുത്തിരുന്നു.
ഉച്ചകോടിക്കായി ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ ഷി ജിന്‍പിങ്ങിനെ തമിഴ്‍നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. അവിടെനിന്ന് മഹാബലിപുരത്ത് എത്തിയ ശേഷമായിരുന്നു മോദി അദ്ദേഹത്തെ സ്വീകരിച്ചത്.
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ മഹാബലിപുരം ഉച്ചകോടിക്ക് കഴിയുമെന്ന് നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിനെ സ്വാഗതം ചെയ്ത് തമിഴിലും ചൈനീസിലും മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്.
ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിനെ തമിഴ്‍നാട് വരവേല്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മോദി ട്വീറ്റ് ചെയ്തു. ചെന്നൈയിലെത്തിയ പ്രധാനമന്ത്രിയെ തമിഴ്‍നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി, ഉപമുഖ്യമന്ത്രി ഒ പനീർസെൽവം എന്നിവർ ചേർന്ന് സ്വീകരിച്ചു. പ്രേമലത വിജയ്‍കാന്ത്, ഡോ. കൃഷ്ണസ്വാമി തുടങ്ങി എൻഡിഎ സഖ്യത്തിലെ പ്രമുഖ നേതാക്കളെല്ലാം അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തിൽ എത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam