2014ൽ ഷി ജിൻപിങ്ങ് വാഡ്നഗർ സന്ദർശിച്ചത് എന്തിന്? ആ 'രഹസ്യം' വെളിപ്പെടുത്തി പ്രധാനമന്ത്രി

Published : Jan 10, 2025, 10:48 PM IST
2014ൽ ഷി ജിൻപിങ്ങ് വാഡ്നഗർ സന്ദർശിച്ചത് എന്തിന്? ആ 'രഹസ്യം' വെളിപ്പെടുത്തി പ്രധാനമന്ത്രി

Synopsis

സെറോദ സഹസ്ഥാപകൻ നിഖിൽ കാമത്തുമായി നടത്തിയ പോഡ്കാസ്റ്റിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. 

ദില്ലി: 2014ൽ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങിൻ്റെ വാഡ്ന​ഗർ സന്ദർശനത്തിന് പിന്നിലെ 'രഹസ്യം' വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഡ്ന​ഗർ സന്ദർശിക്കാനുള്ള ഷി ജിൻപിങ്ങിൻ്റെ ആഗ്രഹം 1,400 വർഷം പഴക്കമുള്ള ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സെറോദ സഹസ്ഥാപകൻ നിഖിൽ കാമത്തുമായി നടത്തിയ പോഡ്കാസ്റ്റിലായിരുന്നു പ്രധാനമന്ത്രിയുടെ രസകരമായ വെളിപ്പെടുത്തൽ.

ഷി ജിൻപിങ്ങ് വാഡ്ന​ഗറിലേയ്ക്ക് എത്താൻ കാരണക്കാരനായത് ​ഗുജറാത്തിലെ വാഡ്‌നഗറിൽ താമസിച്ചിരുന്ന ഇതിഹാസ ചൈനീസ് തത്ത്വചിന്തകനായ ഹ്യൂൻ സാങ് എന്നറിയപ്പെടുന്ന ഷുവാൻസാങ്ങാണ്. വാഡ്ന​ഗറുമായി തനിയ്ക്ക് വ്യക്തിപരമായ ബന്ധമുണ്ടെന്നും അതിനാൽ ഗുജറാത്ത് സന്ദർശിക്കാൻ ആഗ്രഹമുണ്ടെന്നും ഷി ജിൻപിങ്ങ് പറഞ്ഞതായി നരേന്ദ്ര മോദി വെളിപ്പെടുത്തി. ഇന്ത്യയിൽ വരണമെന്നും ഗുജറാത്ത് സന്ദർശിക്കണമെന്നും ഷി ജിൻപിങ്ങ് പറഞ്ഞു. ഷുവാൻസാങ്ങ് വാഡ്‌നഗറിൽ താമസിച്ചിരുന്നതായും ചൈനയിലേക്ക് മടങ്ങിയ ശേഷം തൻ്റെ ​ഗ്രാമത്തിലാണ് അദ്ദേഹം താമസിച്ചതെന്നും ഷി ജിൻപിങ്ങ് പറഞ്ഞിരുന്നുവെന്ന് മോദി കൂട്ടിച്ചേർത്തു. 

2014ൽ നരേന്ദ്ര മോദിയുടെ 64-ാം ജന്മദിനത്തിലാണ് ഷി ജിൻപിങ്ങ് ഗുജറാത്ത് സന്ദർശിച്ചത്. സന്ദർശന വേളയിൽ, ഷുവാൻസാങ്ങിൻ്റെ കാലം മുതൽ ബുദ്ധമതവുമായി വാഡ്ന​ഗറിനുള്ള ബന്ധം എടുത്തുകാട്ടുന്ന ഒരു ഫോട്ടോ ഗാലറി സന്ദർശിക്കാൻ ഷി ജിൻപിങ്ങിന് അവസരമൊരുക്കിയിരുന്നു. ഒരുകാലത്ത് 10 ബുദ്ധവിഹാരങ്ങൾ ഈ ഗ്രാമത്തിൽ ഉണ്ടായിരുന്നുവെന്ന് ഷുവാൻസാങ്ങ് എഴുതിയിരുന്നു. പിൽക്കാലത്ത് ഇക്കാര്യം സ്ഥിരീകരിക്കുന്ന നിരവധി തെളിവുകൾ പുരാവസ്തു ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിരുന്നു. ചരിത്രരേഖകൾ അനുസരിച്ച് ഷുവാൻസാങ്ങിൻ്റെ സന്ദർശന വേളയിൽ ഹർഷവർദ്ധനനാണ് ഈ പ്രദേശം ഭരിച്ചിരുന്നത്. ഷുവാൻസാങ്ങ് അദ്ദേഹത്തിൻ്റെ കൊട്ടാരം സന്ദർശിക്കുകയും ചെയ്തിരുന്നുവെന്നാണ് ചരിത്ര രേഖകൾ പറയുന്നത്. 

READ MORE: 'തെറ്റുകൾ സംഭവിക്കാം...ദൈവമല്ല, ഞാനും മനുഷ്യനാണ്'; പോഡ്കാസ്റ്റിൽ അരങ്ങേറ്റം കുറിച്ച് പ്രധാനമന്ത്രി

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം