
ദില്ലി: സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി കഠിനാധ്വാനം ചെയ്യാമെന്നും വികസിത ഭാരതം കെട്ടിപ്പടുക്കാമെന്നും പ്രധാനമന്ത്രി എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു. മോദി രാജ്ഘട്ടിലെത്തി. ശേഷം ചെങ്കോട്ടയിലാണ് ദേശീയ പതാക ഉയര്‍ത്തുക. രാജ്യം 79-ാം സ്വതന്ത്ര്യ ദിനമാണ് ആഘോഷിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന്‍റെ കൂടി വിജയമായി ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കാനാണ് കേന്ദ്ര സർക്കാർ ആഹ്വാനം ചെയ്തിരിക്കുന്നത്.
7.30 ഓടെയാണ് പ്രധാനമന്ത്രി ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തുക. ഓപ്പറേഷൻ സിന്ദൂറിന്‍റെ വിജയത്തിൽ സേനകളെ അഭിനന്ദിക്കും. ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ പതാകയുമായി സേനാ ഹെലികോപ്റ്റർ ചെങ്കോട്ടയ്ക്ക് മുകളിലൂടെ പറക്കും. സ്വാതന്ത്ര്യദിന ആഘോഷങ്ങൾ കണക്കിലെടുത്ത് രാജ്യതലസ്ഥാനം അതീവ സുരക്ഷാ വലയത്തിലാണ്.
സുരക്ഷയുടെ ഭാഗമായി ഇരുപതിനായിരത്തോളം പൊലീസ്, അർദ്ധസൈനിക ഉദ്യോഗസ്ഥരെയും വിന്യസിച്ചു. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി പുതിയ എഐസിസി ആസ്ഥാനമായ ഇന്ദിര ഭവനിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ത്രിവർണ്ണ പതാക ഉയർത്തും.