ഒരു സീറ്റിന് 1.6 ലക്ഷം രൂപ; ദില്ലിയില്‍ നിന്ന് മുംബൈയിലേക്ക് വളര്‍ത്തുമൃഗങ്ങള്‍ക്കായി സ്വകാര്യ വിമാനം

By Web TeamFirst Published Jun 5, 2020, 6:55 PM IST
Highlights

ഒരു സീറ്റിന് ചെലവാകുന്നത് 1.6 ലക്ഷം രൂപയാണ്. നാല് യാത്രക്കാര്‍ ഇതിനോടകം ദീപികയുടെ പ്രത്യേക വിമാനത്തിലെ ടിക്കറ്റ് കരസ്ഥമാക്കിക്കഴിഞ്ഞു.

ദില്ലി: കൊവിഡ് കാലത്ത് വളര്‍ത്തുമൃഗങ്ങള്‍ക്കായി പ്രത്യേക വിമാന സര്‍വ്വീസൊരുക്കി യുവ സംരംഭക. ദില്ലിയില്‍ നിന്ന് മുംബൈയിലേക്കാണ് പ്രൈവറ്റ് ജെറ്റ് വിമാന സര്‍വ്വീസുമായി മുംബൈ സ്വദേശി ദീപികാ സിംഗ് എത്തിയിരിക്കുന്നത്. ലോക്ക്ഡൌണിലും കൊവിഡ് 19 വ്യാപനത്തിനും പിന്നാലെ ബന്ധുക്കളും സുഹൃത്തുക്കളും വിവിധ സ്ഥലങ്ങളില്‍ കുടുങ്ങി. ഇവരില്‍ പലരും തിരികെയെത്തിയപ്പോള്‍ ഇവരുടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് ഒപ്പമെത്താനായില്ല. ഈ ചിന്തയില്‍ നിന്നാണ് വളര്‍ത്തുമൃഗങ്ങള്‍ക്കായി സ്വകാര്യ ജെറ്റ് വിമാനമൊരുക്കാനുള്ള നടപടിക്ക് പ്രേരിപ്പിച്ചതെന്ന് ദീപിക സിംഗ് മുംബൈ മിററിനോട് പ്രതികരിക്കുന്നു.

ദില്ലിയിലെ ഏതാനും ബന്ധുക്കള്‍ക്കായി സ്വകാര്യ വിമാനം ഒരുക്കിയപ്പോള്‍ അവരില്‍ നിന്ന് ലഭിച്ച പ്രതികരണമാണ് വിചിത്രമെന്ന് തോന്നുന്ന തീരുമാനത്തിലേക്ക് ഈ 25കാരിയെ എത്തിച്ചത്. ചില ബന്ധുക്കള്‍ക്ക് വളര്‍ത്തുമൃഗങ്ങളെ തനിച്ചാക്കി പോരാന്‍ പറ്റില്ലായിരുന്നു, മറ്റ് ചിലര്‍ക്ക് വളര്‍ത്തു മൃഗങ്ങളോടൊപ്പം വരാനും വിസമമ്മതമായിരുന്നു. ഇതാണ് ഇത്തരമൊരു ആശയത്തിലേക്ക തന്നെ എത്തിച്ചതെന്ന് സൈബര്‍ സെക്യൂരിറ്റി വിദഗ്ധ കൂടിയായ ദീപിക പറയുന്നു.

പക്ഷികള്‍, നായകള്‍, പൂച്ചകള്‍ തുടങ്ങിയ വളര്‍ത്തുമൃഗങ്ങള്‍ക്ക് സുരക്ഷിതമായ യാത്രയൊരുക്കാനാണ് ദീപികയുടെ നീക്കം. കാര്‍ഗോയില്‍ വളര്‍ത്തുമൃഗങ്ങളെ കൊണ്ടുവരാനുള്ള സാഹചര്യത്തിലും മാറ്റമുണ്ടാക്കാന്‍ ഈ ശ്രമം സഹായിക്കുമെന്ന് ദീപിക നിരീക്ഷിക്കുന്നു. ആറ് സീറ്റുള്ള സ്വകാര്യ വിമാനമാണ് ഇത്തരത്തില്‍ വളര്‍ത്തുമൃഗ സര്‍വ്വീസിനായി തയ്യാറെടുക്കുന്നത്. 9.06 ലക്ഷം രൂപ ചെലവിലാണ് സര്‍വ്വീസ് ഒരുങ്ങുന്നത്. ഒരു സീറ്റിന് ചെലവാകുന്നത് 1.6 ലക്ഷം രൂപയാണ്. നാല് യാത്രക്കാര്‍ ഇതിനോടകം ദീപികയുടെ പ്രത്യേക വിമാനത്തിലെ ടിക്കറ്റ് കരസ്ഥമാക്കിക്കഴിഞ്ഞു. രണ്ട് ഷിറ്റ്സു, ഒരു ഗോള്‍ഡന്‍ റിട്രീവര്‍, ഒരു ലേഡി ഫെസന്‍റുമാണ് ഇതിനോടകം ഈ സ്വകാര്യ വിമാനത്തിലെ സീറ്റ് നേടിയിട്ടുള്ളത്. 

കൊവിഡ് 19 നിയന്ത്രണങ്ങള്‍ അനുസരിച്ചാകും വിമാന സര്‍വ്വീസെന്നും വളര്‍ത്തുമൃഗങ്ങള്‍ക്ക് കൊവിഡ് സ്ക്രീനിംഗുണ്ടാകുമെന്നും വിമാന സര്‍വ്വീസ് ഉടമ അസേര്‍ഷന്‍ ഏവിയേഷന്‍ ഉടമ രാഹുല്‍ മുച്ഛല്‍ പറഞ്ഞു. കൂടുകളിലാക്കിയാവും ഇവയുടം സഞ്ചാരമെന്നും ഇദ്ദേഹം പറയുന്നു. ജൂണ്‍ പകുതിയോടെയാണ് പ്രത്യേക വിമാനം പുറപ്പെടുക. 
 

click me!